തൃശൂർ: അന്തരിച്ച നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് എട്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. മണിയുടെ ഔട്ട് ഹൗസിലേക്ക് ചാരായം കൊണ്ടുവന്നതിനും കുടിച്ചതിനുമാണ് കേസ്. അരുൺ, വിപിൻ, മുരുകൻ, ജോമോൻ, ജോയ് എന്നിവരടക്കമുള്ളവരാണ് പ്രതികൾ. അതേസമയം, മണിയുടെ വീടിന് അടുത്തുനിന്ന് കീടനാശിനി കുപ്പികൾ കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥരാണ് കുപ്പികൾ കണ്ടെത്തിയത്. എന്നാൽ കീടനാശിനി ഏതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
മണിയുടെ മരണത്തിലെ അസ്വാഭാവികത പുറത്തുവന്നതോടെയാണ് ഉണ്ണിരാജനെ അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തിയത്. മുൻ കണ്ണൂർ എസ്.പിയാണ് ഉണ്ണിരാജൻ. സംഘം നാളെ ചാലക്കുടിയിലെ പാടിയിൽ പരിശോധന നടത്തും. അതിനിടെ പൊലീസ് കസ്റ്റഡിയിലുള്ള നാലുപേരെയും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. അരുൺ, വിപിൻ, മുരുകൻ, ബിനു എന്നിവരെയാണ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയത്. അതേസമയം, മണിയുടെ മരണം അന്വേഷിക്കുന്ന സംഘത്തെ വിപുലീകരിച്ചു. ക്രൈംബ്രാഞ്ച് എസ്.പി പി.എൻ ഉണ്ണിരാജനാണ് അന്വേഷണത്തിൻെറ ചുമതല. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സോജനെ സംഘത്തിൽ ഉൾപ്പെടുത്തി. തൃശൂർ റേഞ്ച് ഐ.ജിയുടെ അഭ്യർഥനയെ തുടർന്നാണ് നടപടി.