കൊച്ചി: എക്സൈസ് മന്ത്രി കെ.ബാബു രാജിവെച്ചു. എറണാകുളം ഗസ്റ്റ്ഹൗസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രസ്ക്ലബിൽ വാർത്താസമ്മേളനം നടത്തിയാണ് രാജി പ്രഖ്യാപിച്ചത്. കോടതി വിധി വന്ന ഉടൻ തന്നെ മുഖ്യമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചുവെന്നും മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയെന്നും ബാബു പറഞ്ഞു.
കോടതി വിധി മാനിക്കുന്നു. തനിക്ക് പണം നൽകിയെന്നത് ബാറുടമ ബിജു രമേശിന്‍റെ ആരോപണം മാത്രമാണെന്നും തനിക്കെതിരെ ഇതുവരെ കേസൊന്നും ഇല്ലെന്നും ബാബു പറഞ്ഞു. യു.ഡി.എഫിന്‍റെ മദ്യനയം തുടരുമോയെന്ന് സി.പി.എം വ്യക്തമാക്കണം. അവരും ബാർ അസോസിയേഷനും തമ്മിൽ രഹസ്യധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും ബാബു പറഞ്ഞു.
സാങ്കേതികത്വം പറഞ്ഞ് മന്ത്രിക്കസേരയിൽ കടിച്ച് തൂങ്ങില്ലെന്ന് മന്ത്രി ബാബു നേരത്തെ പറഞ്ഞിരുന്നു. അഴിമതി ആരോപണത്തിന്‍റെ പേരിൽ രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ബാബു. ബാർ കോഴ കേസിലെ ഹൈകോടതി പരാമർശത്തിന്‍റെ പേരിൽ കെ.എം മാണി നേരത്തെ രാജിവെച്ചിരുന്നു. വിജിലൻസ് കോടതി ഉത്തരവ് ഗൗരവത്തോടെ കാണുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരൻ പ്രതികരിച്ചിരുന്നു.
ബാബു രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിധി വന്ന ഉടൻ പ്രതികരിച്ചിരുന്നു.
തനിക്കെതിരെ സി.പി.എം എം.എൽ.എ ശിവൻകുട്ടിയുടെ വീട്ടിൽവെച്ച് ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബാറുടമകളും ഗൂഢാലോചനകളിൽ പങ്കെടുത്തു. 2015 ഡിസംബർ 15ന് ഏഴുമണിക്കാണ് ശിവൻകുട്ടിയുടെ വീട്ടിൽ ഗൂഢാലോചന നടന്നത്. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തിയാൽ തെളിയിക്കാനാവും. മാന്യതയുടെ പേരിലാണ് ഇക്കാര്യം മുമ്പ് വെളിപ്പെടുത്താതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.