ദമാസ്‌കസ്: ദമാസ്‌കസിലെ ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ദമാസ്‌കസിലെ ഷിയ മുസ്‌ലിം പള്ളിക്കു സമീപമായിരുന്നു സ്‌ഫോടനം. ആക്രമണത്തില്‍ ഇരുപതോളംപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ തിരിച്ചടികള്‍ക്കൊടുവില്‍ ശക്തിക്ഷയം സംഭവിച്ചെന്നു വിലയിരുത്തപ്പെട്ട ഇസ്്‌ലാമിക് സ്റ്റേറ്റ് രാജ്യതലസ്ഥാനത്തിന് വിളിപ്പാടകലെയാണ് സ്‌ഫോടനം നടത്തിയത്. ദമാസ്‌കസിന് പത്ത് കിലോമീറ്റര്‍ അകലെ ഷിയാ വിഭാഗത്തിന്റെ പ്രമുഖ ആരാധനാലയം ലക്ഷ്യവച്ചായിരുന്നു ഇരട്ട സ്‌ഫോടനങ്ങള്‍. പ്രവാചകന്‍ മുഹമ്മദ് നബിയുടെ പേരക്കുട്ടി യുടെ കബറിടം ഉള്‍ക്കൊള്ളുന്ന ആരാധനാലയം തകര്‍ക്കുമെന്ന് നേരത്തെ ഐ.എസ് ഭീഷണി മുഴക്കിയിരുന്നു. ജനനിബിഡ മേഖലയില്‍ ചാവേറിനെക്കൂടാതെ കാറിനുള്ളിലും ബോംബ് സ്ഥാപിച്ചായിരുന്നു ആക്രമണം.
സ്‌ഫോടത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. ശക്തമായ സുരക്ഷാ സംവിധാനം മറികടന്നായിരുന്നു സ്‌ഫോടനം. സിറിയന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരുടെ പ്രധാനകേന്ദ്രങ്ങളിലൊന്നാണ് ഈ മേഖല. ഇതേ ആരാധനാലയത്തിനു സമീപം കഴിഞ്ഞ ഫെബ്രുവരിയില്‍ 134 പേരുടെയും ജനുവരിയില്‍ 70 പേരുടെയും ജീവനെടുത്ത സ്‌ഫോടനങ്ങള്‍ ഇസ്‌ലാമിക് സ്റ്റേറ്റ് നടത്തിയിരുന്നു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: