ഭീകരരുടെ കൈയ്യിൽ നിന്നും മോചിപ്പിക്കപ്പെട്ട ഫാ. ടോം ഉഴുന്നാലില്‍ ഇന്ത്യയിലെത്തി. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. കേരളത്തില്‍ നിന്നുള്ള എംപിമാരും സഭാപ്രതിനിധികളും വിമാനത്താവളത്തിലെത്തിയിരുന്നു. രാവിലെ 10.45ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കും.മോദിയെ കൂടാതെ വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജുമായും കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച രാവിലെ ഉഴുന്നാലില്‍ കേരളത്തിലെത്തും. ചൊവ്വാഴ്ച തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനെ കാണും.
ഉച്ചയ്ക്കു വത്തിക്കാന്‍ എംബസി സന്ദര്‍ശിക്കുന്ന അദ്ദേഹം വൈകിട്ട് 4.30ന് മാധ്യമങ്ങളെ കാണും. 6.30നു ഗോള്‍ ഡാക് ഘാന സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ കുര്‍ബാന. നാളെ ബെംഗളൂരുവിലേക്കു തിരിക്കുന്ന ഫാ. ടോം, 12 മണിക്കു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളെജില്‍ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. തന്റെ മോചനത്തിനായി പരിശ്രമിച്ചവര്‍ക്ക് ഉഴുന്നാലില്‍ നന്ദി അറിയിച്ചു. “ഞാൻ വളരെ സന്തോഷവാനാണ്, ഈ ദിവസം സാധ്യമായതിന് ദൈവത്തിന് നന്ദി പറയുന്നു. എല്ലാവരും അവർക്ക് ആകാവുന്ന വിധത്തിൽ മോചനത്തിനായി ശ്രമിച്ചു. എല്ലാവരോടും നന്ദി പറയുന്നു”ഫാ. ടോം ഉഴുന്നാലിൽ പറഞ്ഞു.
നാളെ രാവിലെ 8.30നു ബംഗളൂരു വിമാനത്താവളത്തില്‍ സ്വീകരണം. പത്തിനു കൂക്ക് ടൗണിലെ ഡോണ്‍ ബോസ്കോ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ സ്വീകരണം. വൈകിട്ട് 5.30നു മ്യൂസിയം റോഡിലെ ഗുഡ് ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ കൃതജ്ഞതാ ബലി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിമാരും പങ്കെടുക്കും. ശനിയാഴ്ച വൈകിട്ട് മൂന്നിനു വാര്‍ത്താസമ്മേളനം.
ഞായര്‍ രാവിലെ ഏഴിനു നെടുമ്പാശേരിയിലെത്തും. എട്ടിനു വെണ്ണല ഡോണ്‍ ബോസ്കോ ഹൗസില്‍ സ്വീകരണം. 9.45നു എറണാകുളം അതിരൂപതാ ആസ്ഥാനത്തെത്തും. 12നു വരാപ്പുഴ അതിരൂപതാ ആസ്ഥാന സന്ദര്‍ശനം. വൈകിട്ടു നാലിന് പാലാ ബിഷപ്സ് ഹൗസില്‍ സ്വീകരണം. 5.30നു ജന്മനാടായ രാമപുരത്തു പൊതുസമ്മേളനം. ബുധനാഴ്ച രാത്രി ബംഗളൂരുവിലേക്കു മടങ്ങും.