കള്ളപ്പണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രണ്ട് ലക്ഷം രൂപ മുതൽ മുകളിലോട്ടുള്ള കറൻസി ഇടപാടുകൾക്ക് തുല്യ തുക പിഴ ഈടാക്കുമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകി. പണം സ്വീകരിക്കുന്ന വ്യക്തിയിൽ നിന്നാണ് പിഴ ഈടാക്കുക. ഏപ്രിൽ ഒന്നിന് തന്നെ ഈ തീരുമാനം നടപ്പിൽ വന്നെങ്കിലും ഇപ്പോഴും വൻതുകകളുടെ കറൻസി ഇടപാടുകൾ നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ആദായനികുതി വകുപ്പ് ഇക്കാര്യം ആവർത്തിച്ചത്. ഒരു ദിവസം നടക്കുന്നതോ ഒരു ഇടപാടായി നടക്കുന്നതായോ ആയ രണ്ട് ലക്ഷം രൂപയുടെ കറൻസി ഇടപാടുകളാണ് നിരോധിച്ചിട്ടുള്ളത്. സർക്കാർ വകുപ്പുകൾ, ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവയ്‌ക്ക് നിയന്ത്രണം ബാധകമല്ല.
മൂന്ന് ലക്ഷത്തിൽ കൂടുതലുള്ള ഇടപാടുകളിൽ തുക പണമായി കൈമാറുന്നത് വിലക്കുമെന്ന് ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലി ബഡ്ജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഭേദഗതി ബില്ലിൽ രണ്ട് ലക്ഷമായി കുറച്ചത്. കള്ളപ്പണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ ഒന്ന് മുതൽ രണ്ട് ലക്ഷം രൂപയ്‌ക്ക് മുകളിലുള്ള കറൻസി ഇടപാടുകൾക്ക് നൂറ് ശതമാനം പിഴ ഈടാക്കാൻ ആദായ നികുതി നിയമത്തിൽ കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ഭേദഗതി കൊണ്ടുവന്നിരുന്നു.