തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കലാപക്കൊടി. കെ മുരളീധരനും കെ സുധാകരനും കെപിസിസി നേതൃത്വത്തിന് എതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തി. ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലും വിമർശനം ഉയരും.
അനുകൂല സാഹചര്യത്തില്‍ പ്രതീക്ഷിച്ച വിജയം കൊയ്യാനാകാത്തതില്‍ കടുത്ത അമർഷമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുള്ളത്.
മുതിർന്ന നേതാക്കളുടെ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള വിശകലനത്തെ പരസ്യമായി തള്ളികളഞ്ഞ് കെ മുരളീധരന്‍ എംപി പോർമുഖം തുറന്ന് കഴിഞ്ഞു. പാർട്ടിക്ക് ആവശ്യം മേജർ സർജറിയാണെന്നും എന്നാല്‍ ചെയ്താല്‍ രോഗി മരിക്കുമെന്നതടക്കമുള്ള കടുത്ത പ്രയോഗങ്ങളും മുരളീധരന്‍ നേതൃത്വത്തിന് എതിരെ ഉയർത്തി.
വെല്‍ഫെയർ പാർട്ടിയുമായുള്ള നീക്ക് പോക്ക്, കല്ലാമലയിലെ സ്ഥാനാർത്ഥി നിർണയം തുടങ്ങിയ വിവാദങ്ങള്‍ വഷളാക്കിയത് കെപിസിസി അധ്യക്ഷന്റെ നിലപാടുകളാണെന്ന വിമർശനം മുരളീധരന്‍ അടക്കമുള്ളവർക്കുണ്ട്.