ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്തൊമ്പതാമത് പാര്‍ട്ടി കോണ്‍ഗ്രസിന് ബീജോങിൽ തുടക്കമായി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ചൈനീസ് പ്രസിഡന്റുമായ ഷീ ജിന്‍പിംഗ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയ പുനരുജ്ജീവനം എന്ന മഹത്തായ ലക്ഷ്യത്തിനായി അന്തമില്ലാത്ത ഊര്‍ജ്ജത്തോടെ ഒത്തൊരുമിച്ച് പോരാടാന്‍ പ്രതിനിധികളെ അഭിസംബോധന ചെയ്ത് ജിന്‍പിംഗ് പറഞ്ഞു. ശാന്തമായ അവസ്ഥയിലും സഖാക്കള്‍ അപകടങ്ങളെക്കുറിച്ച് ജാഗരൂകരായിരിക്കണം. രാജ്യത്ത് സോഷ്യലിസത്തിന്റെ പുതുയുഗപ്പിറവിയ്ക്കായി പ്രവര്‍ത്തിക്കാനും ഷീ ആഹ്വാനം ചെയ്തു. അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് ഇത്തവണ ഏറെ പ്രാധാന്യമുണ്ട്. ലോകത്തെ രണ്ടാമത്തെ വലിയ സാമ്ബത്തിക ശക്തിയായ ചൈനയുടെ നയസമീപനം ആഗോളതലത്തില്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്.
ബീജിങ്ങിലെ ഗ്രേറ്റ് ഹാള്‍ ഓഫ് ദ പീപ്പിളില്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഒരാഴ്ച നീണ്ടുനില്‍കും. 2287 പ്രതിനിധികളാണ് പങ്കെടുക്കുക. 243 അംഗ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുക. നിലവിലെ ജനറല്‍ സെക്രട്ടറിയായ ഷീ ജിന്‍ പിങ് രണ്ടാംവട്ടവും പദവിയില്‍ തുടരുമെന്നാണ് സൂചന. ജനറല്‍ സെക്രട്ടറി ഷീ ജിന്‍പിങ്ങിനെയും പ്രധാനമന്ത്രി ലീ കെഖിയാങ്ങിനെയും കൂടാതെ അഞ്ച് പുതിയ അംഗങ്ങള്‍കൂടി ഏഴംഗ പൊളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ സ്ഥാനമേല്‍ക്കും. ജനറല്‍ സെക്രട്ടറിയെ കൂടാതെ 376 അംഗ സെന്‍ട്രല്‍ കമ്മിറ്റി, 25 അംഗ പൊളിറ്റ്ബ്യൂറോ, സെന്‍ട്രല്‍ മിലിട്ടറി കമീഷന്‍ എന്നിവയെയും തെരഞ്ഞെടുക്കും.