അബുദാബി ഇൻവെസ്റ്റ്മെൻ്റ് മീറ്റിൽ പങ്കെടുക്കുന്നത്തിനായുള്ള യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കി അബുദാബി ഇൻവെസ്റ്റ്മെൻ്റ് മീറ്റിൽ പങ്കെടുക്കുന്നത് കേന്ദ്രം വിലക്കിയതോടെയാണ് മുഖ്യമന്ത്രിക്ക് യാത്ര ഉപേക്ഷിക്കേണ്ടി വന്നത്. വിഷയം പ്രധാനമന്ത്രിയുടെ ഓഫീസിൻറെ ശ്രദ്ധയിലും സംസ്ഥാന സർക്കാർ കൊണ്ടു വന്നിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസും ഇതുവരെ ഇടപെടാൻ തയ്യാറായിട്ടില്ല. ഈ മാസം എട്ട് മുതൽ പത്ത് വരെ നടക്കുന്ന അബുദാബി ഇൻവെസ്റ്റ്മെൻ്റ് മീറ്റിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രാലയത്തിൻറെ അനുമതി തേടിയത്. എന്നാൽ, മന്ത്രിതലത്തിലുള്ള സംഘം പങ്കെടുക്കേണ്ട പ്രാധാന്യം പരിപാടിക്കില്ലെന്ന് കേന്ദ്രം കേരളത്തിനയച്ച കത്തിൽ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥർ പങ്കെടുക്കുന്നതിനോട് എതിർപ്പില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
. യുഎഇ വാണിജ്യസഹമന്ത്രിയാണ് നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണക്കത്ത് നല്‍കിയത്. കേരളത്തിന് നേരിട്ട് നല്‍കിയ കത്ത് കൂടി കേന്ദ്ര അനുമതി തേടിയുള്ള അപേക്ഷയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുത്തിയിരുന്നു. മന്ത്രി പിഎ മുഹമ്മദ് റിയാസിനും മീറ്റിൽ സംസാരിക്കാനുള്ള ക്ഷണം ഉണ്ടായിരുന്നു. വ്യവസായ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെയും യുഎഇ സന്ദർശിക്കുന്ന സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു. അനുമതി തേടിയുള്ള ഫയൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ നേരിട്ടു പരിശോധിച്ചു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയോ മന്ത്രിമാരോ പങ്കെടുക്കേണ്ടതില്ല എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.