എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പൊലീസുകാരനെ കയ്യേറ്റം ചെയ്തതിനു പിന്നാലെയാണു പൊലീസിലെ വീട്ടുഡ്യൂട്ടി ചര്‍ച്ചയായത്. എണ്‍പതോളം ഐപിഎസുകാരുടെയും ഉന്നത രാഷ്ട്രീയക്കാരുടെയും വീട്ടുജോലിക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കുമായി രണ്ടായിരത്തിലേറെ പൊലീസുകാരാണുള്ളത്. ഇവര്‍ക്കു പ്രതിമാസശമ്ബളച്ചെലവ് എട്ടുകോടി രൂപയാണ്.
ഇവരെയെല്ലാം തിരിച്ചു വിളിക്കാനാണ് ഡിജിപിയുടെ തീരുമാനം. ക്യാംപ് ഫോളോവര്‍മാരെ വീട്ടുജോലിക്കു നിര്‍ത്തിയാല്‍ ആ കാലയളവിലെ ശമ്ബളം ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കുമെന്നും സര്‍ക്കാര്‍ സ്ഥാപനമെന്ന രീതിയില്‍ സ്വന്തം ക്വാര്‍ട്ടേഴ്‌സുകളില്‍ ഇവരെ ജോലിക്കു നിര്‍ത്തുന്നത് അനുവദനീയമല്ലെന്നും കേരളാ പൊലീസില്‍ ഉത്തരവ് തന്നെയുണ്ട്. ഇത് ലംഘിച്ചാണ് അടിമപ്പണി നടത്തുന്നത്.
ക്യാംപ് ഫോളോവര്‍മാരെ നിയമാനുസൃത ജോലിക്കു മാത്രമേ നിയോഗിക്കാവൂ എന്നു കാണിച്ചു സര്‍ക്കാരും ഡിജിപിമാരും 15 വര്‍ഷത്തിനിടെ ഇറക്കിയത് അര ഡസന്‍ ഉത്തരവുകള്‍. ഇതുസംബന്ധിച്ചു 2002, 2007, 2008, 2009, 2010 വര്‍ഷങ്ങളില്‍ ആഭ്യന്തര വകുപ്പ് ശക്തമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. അവസാന ഉത്തരവ് ഡിജിപി ടി.പി.സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവി ആയിരിക്കുമ്ബോഴും. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ സര്‍ക്കാരും ഇടപെടുകയാണ്. ഗവാസ്‌കറുടെ വിവാദം ഉണ്ടായതിന് പിന്നാലെ കൂടുതല്‍ പേര്‍ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരുന്നു. പണി പോയാലും കുഴപ്പമില്ലെന്ന നിലപാടാണ് ഇവര്‍ വാക്കുകളില്‍ ഒളിപ്പിച്ചത്.