കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ബിജെപി ബഹിഷ്‌കരിച്ചു. ബിജെപി പ്രവര്‍ത്തകര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. യെദ്യൂരപ്പയുടെ പ്രസംഗത്തിന് ശേഷമാണ് ഇറങ്ങിപ്പോക്ക്. ഇറങ്ങിപോകുന്നവര്‍ പോകട്ടെയെന്ന് കുമാരസ്വാമി പറഞ്ഞു. 222 അംഗ നിയമസഭയിൽ കോൺഗ്രസ് – ജെഡിഎസ് സഖ്യത്തിന് 118 എംഎൽഎമാരുടെ പിന്തുണയുണ്ട്. ബിജെപിക്ക് 104 അംഗങ്ങളുടെ പിന്തുണ മാത്രമേ ഉള്ളൂ.
അതേസമയം നിയമസഭയില്‍ മുഖ്യമന്ത്രി കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചു. പണ്ട് ബിജെപിയുമായി സഖ്യമുണ്ടാക്കിയത് തെറ്റായിപ്പോയെന്നും അച്ഛന്‍ ദേവഗൗഡയെ പോലെ മതേതരവാദിയായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കുമാരസ്വാമി സഭയില്‍ പറഞ്ഞു. സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതിന് കോൺഗ്രസിനു നന്ദി അറിയിക്കുകയും ചെയ്തു.
കര്‍ണാടക നിയമസഭാ സ്പീക്കറായി കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി കെ.ആര്‍ രമേഷ്‌കുമാറിനെ തെരഞ്ഞെടുത്തിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി എസ് സുരേഷ് കുമാര്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചതിനെ തുടര്‍ന്ന് എതിരില്ലാതെയാണ് അദ്ദേഹം സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.