ബാർ കോഴ ആരോപണം പിൻവലിക്കാൻ ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശ്. ഒരു രാഷ്ട്രീയ പാർട്ടിയും ചേർന്ന് ഗൂഡാലോചന നടത്തിയിട്ടില്ല. കോൺഗ്രസുകാർ തന്നെയും കുടുംബത്തെയും വേട്ടയാടി. ബാർ ലൈസൻസ് കുറയ്ക്കാൻ കോൺഗ്രസ് നേതാക്കൾക്കും കെപിസിസി ഓഫീസിലും 20 കോടി പിരിച്ചുനൽകിയെന്നും അദ്ദേഹം പറഞ്ഞു.
ജീവന് വരെ ഭീഷണിയുണ്ട്. ആരോപണം ഉന്നയിച്ചതിന്റെ പേരിൽ കോടികളാണ് തനിക്ക് നഷ്ടമായത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബജറ്റ് കച്ചവടമായിരുന്നു. ഈ സർക്കാരിന്റെ കാലത്ത് അങ്ങനെത്തെ പ്രശ്നങ്ങളില്ല. ഇനി ജോസ് കെ മാണി വന്ന ശേഷം എന്താകുമെന്ന് അറിയില്ല. ബാർ ലൈൻസസ് കുറയ്ക്കാൻ 20 കോടിയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പിരിച്ചത്. മന്ത്രിയായിരുന്ന വിഎസ് ശിവകുമാറിനും കെപിസിസി ഓഫീസിലും രമേശ് ചെന്നിത്തലയ്ക്കും ആ പണം എത്തിച്ചു. കോൺഗ്രസുമായി ധാരണയുണ്ടെങ്കിൽ ഇത് പറയുമായിരുന്നോ എന്നും ബിജു രമേശ് ചോദിച്ചു.