കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ വിജിലൻസിന് ഹൈക്കോടതിയുടെ അന്ത്യശാസനം. ഹൈക്കോടതി വിജിലന്‍സിനോട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തുടരന്വേഷണം എന്തിന്റെ അടിസ്ഥാനത്തിലെന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി. കെ.എം മാണിയെ പ്രതിയാക്കി കുറ്റപത്രം നല്‍കാന്‍ ആവശ്യമായ തെളിവില്ലെന്ന് കാണിച്ച് യുഡിഎഫ് സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കേസിന് വീണ്ടും അനക്കംവെച്ചു.
എന്നാല്‍ അന്വേഷണം തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയ തെളിവുകളൊന്നും പുറത്തുവന്നില്ല. ബാര്‍ ഉടമയായ ബിജു രമേശും അദ്ദേഹത്തിന്റെ ഡ്രൈവര്‍ അമ്പിളിയും നല്‍കിയ വിവരങ്ങളല്ലാതെ കൂടുതലൊന്നും ഇതുവരെ കേസില്‍ ലഭിച്ചിട്ടില്ല. കെ.എം മാണിക്ക് പണം കൊണ്ടു കൊടുത്തവരെന്ന് ബിജു രമേശ് പേരെടുത്ത് പറഞ്ഞവരെല്ലാം അത് നിഷേധിക്കുകയും ചെയ്തിരുന്നു. ഭരണം മാറിയിട്ടും ബാറുടമകളില്‍ ആരും പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയതുമില്ല.
ഇതിനിടെ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതിയില്‍ അപേക്ഷയും നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശനെ മാറ്റി പുതിയ അന്വേഷണ ഉദ്യോഗസ്ഥനെയും നിയമിച്ചു. ഇവര്‍ രണ്ടുപേരും തെളിവില്ലെന്നായിരുന്നു വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട്. എങ്കിലും കേസ് അവസാനിപ്പിക്കാനുളള നിര്‍ദേശം ലഭിച്ചില്ല.