കേന്ദ്ര ജല, ഭക്ഷ്യ സംസ്‌കരണ, വ്യവസായ വകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിനെ വീഡിയോ കോളിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് പരാതിയിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നൽകിയ പരാതിയിലാണ് ദില്ലി പൊലീസ് നടപടി. വീഡിയോ കോൾ വരുമ്പോൾ മറുവശത്ത് നഗ്ന വീഡിയോ ഉൾപെടുത്തി ഭീഷണിപ്പെടുത്താനാണ് ശ്രമം നടന്നത്. നഗ്ന വീഡിയോ കോള്‍ വിളിച്ച് പണം തട്ടുന്ന റാക്കറ്റിന്‍റെ ഭാഗമാണ് പിടിയിലായവരെന്നാണ് ദില്ലി പൊലീസ് പറയുന്നത്. വീഡിയോ കോള്‍ വിളിച്ച് മറുവശത്ത് നഗ്നരായ സ്ത്രീകളെ ഉപയോഗിച്ച് ലൈംഗിക സ്വഭാവമുള്ള വീഡിയോ റെക്കോർഡ് ചെയ്യുകയാണ് ഇവരുടെ രീതി. പിന്നീട് നഗ്നവീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ചെയ്യുന്നതെന്നും പൊലീസ് പറയുന്നു.
ജൂണ്‍ അവസാന ആഴ്ചയിലാണ് മന്ത്രിക്ക് വീഡിയോ കോളെത്തിയത്. ഇതിന് പിന്നാലെ പട്ടേലിന്റെ പേഴ്‌സണൽ സെക്രട്ടറി അലോക് മോഹൻ പൊലീസിൽ പരാതി നല്‍കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജസ്ഥാൻ സ്വദേശികളായ എംഡി വക്കീൽ, എംഡി സാഹിബ് എന്നിവരെ അറസ്റ്റ് ചെയ്തത്. കെണിയൊരുക്കിയ എംഡി സാബിർ എന്നയാള്‍ ഇപ്പോഴും ഒളിവിലാണ്.