സിയോള്‍: അന്തര്‍വാഹിനിയില്‍ നിന്ന് ഉത്തരകൊറിയ ആണവ മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. സിപോ പ്രവിശ്യാ തീരത്ത് നിന്നാണ് കെഎന്‍-11 എന്ന ആണവ മിസൈല്‍ വിക്ഷേപിച്ചത്. ജപ്പാനിലെ കടലില്‍ വീഴുംമുമ്പ് മിസൈല്‍ 500 കിലോമീറ്റര്‍(300 മൈല്‍) പറന്നതായാണ് റിപ്പോര്‍ട്ട്. ജപ്പാന്റെ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണിന് സമീപമാണ് മിസൈല്‍ വീണതെന്ന് ദക്ഷിണകൊറിയയുടെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് പറഞ്ഞു. പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ 5.30ഓടെയായിരുന്നു വിക്ഷേപണം. ദക്ഷിണകൊറിയയും യുഎസുമായുള്ള വാര്‍ഷിക സേനാ അഭ്യാസത്തിന്റെ രണ്ടാം ദിനമാണ് മിസൈല്‍ പരീക്ഷണം. ഉത്തരകൊറിയന്‍ അധിനിവേശം എന്ന സങ്കല്‍പ്പത്തില്‍ രൂപീകൃതമായതാണ് 80,000 യുഎസ്, ദക്ഷിണകൊറിയന്‍ അംഗങ്ങളുള്ള ഉല്‍ച്ചി ഫ്രീഡം. അധിനിവേശത്തിനായുള്ള പരിശീലനമായാണ് ഉത്തരകൊറിയ വാര്‍ഷിക സേനാ അഭ്യാസത്തെ കാണുന്നത്.
സിയോള്‍- വാഷിംഗ്ടണ്‍ സേനാ അഭ്യാസം നടക്കുന്നതിനിടെയുണ്ടായ ഈ നീക്കം സൈനികരില്‍ ആശങ്ക സൃഷ്ടിക്കുക എന്ന ലക്ഷ്യംവെച്ചാണെന്ന് ദക്ഷിണ കൊറിയയുടെ മിലിറ്ററി ആരോപിച്ചു. ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് എന്ത് പ്രകോപനമുണ്ടായാലും ശക്തമായി പ്രതികരിക്കുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം ജപ്പാന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു.
യുഎസിന്റെ സൈനിക സാന്നിധ്യം മേഖലയിലേക്കുള്ള കടന്നുകയറ്റമാണെന്നാരോപിച്ച് യുദ്ധീഷണിയുമായി വടക്കന്‍ കൊറിയ രംഗത്തെത്തിയിരുന്നു. യുഎസ് ഇടപെടലുകളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗവിളിക്കണമെന്നും വടക്കന്‍ കൊറിയ ആവശ്യപ്പെട്ടിരുന്നു. രാജ്യാന്തര നിയമങ്ങളെ വെല്ലുവിളിച്ചത് ഈവര്‍ഷം രണ്ടുതവണ വടക്കന്‍ കൊറിയ ഭൂഖണ്ഡാന്തര ആണവ മിസൈലുകള്‍ പരീക്ഷിച്ചിരുന്നു. ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ മന്ത്രിമാര്‍ ഒരുമിച്ചുള്ള ചര്‍ച്ചയ്ക്കും മിസൈല്‍ വിക്ഷേപണം വഴിവെച്ചു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: