നിര്‍ബന്ധിത മതം മാറ്റം നടത്തുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും നിര്‍ദേശിക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍. കഴിഞ്ഞ ദിവസമാണ് ബില്ലിന് മന്ത്രിസഭ അനുമതി നല്‍കിയത്. ക്രിസ്ത്യന്‍ വിഭാഗത്തിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ എതിര്‍പ്പ് മറികടന്നാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുക. ബില്ലിനെതിരെ കോണ്‍ഗ്രസും ജെഡിഎസും സഭയില്‍ ശക്തമായ പ്രതിഷേധം അറിയിക്കും. കര്‍ശന വ്യവസ്ഥകളുള്ള ബില്ലിന് മന്ത്രിസഭ ഇന്നലെയാണ് അനുമതി നല്‍കിയത്. ക്രൈസ്തവ സംഘടനകളുടെ അടക്കം എതിര്‍പ്പുകള്‍ക്കിടെയാണ് സര്‍ക്കാര്‍ നീക്കം. എന്നാൽ, സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാല്‍ നിയമസഭയിലും നിയമനിര്‍മ്മാണ കൗണ്‍സിലിലും ബില്‍ പാസാകും.
മതംമാറ്റത്തിന് വേണ്ടിയുള്ള വിവാഹങ്ങള്‍ അസാധുവാക്കുകയും കുറ്റകൃത്യമായി പരിഗണിക്കുകയും ചെയ്യും. മതം മാറാന്‍ ആഗ്രഹിക്കുന്നയാള് രണ്ടു മാസം മുമ്ബ് ജില്ല ഡെപ്യൂട്ടി കമീഷണര്‍ക്ക് (ഡി.സി) അപേക്ഷ നല്‍കണമെന്നാണ് കരട് ബില്ലിലെ വ്യവസ്ഥ. മതപരിവര്‍ത്തനം നടത്തിയാല്‍ മുമ്ബുണ്ടായിരുന്ന മതത്തില്‍നിന്നും ലഭിച്ചിരുന്ന സംവരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നഷ്ടമാകും. എന്നാല്‍, മാറുന്ന മതത്തിലെ ആനുകൂല്യങ്ങള്‍ ലഭിക്കും. എസ്.സി, എസ്.ടി വിഭാഗത്തില്‍നിന്നോ പ്രായപൂര്‍ത്തിയാകാത്തവരെയോ സ്ത്രീകളെയോ മറ്റു മതങ്ങളിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ തടവും അരലക്ഷത്തില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ.