മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു 16 പേർ അപകടത്തിൽപ്പെട്ടു. വർക്കല സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്. ബുറാഖ് എന്ന വെള്ളമാണ് മറിഞ്ഞത്. രാവിലെ മത്സ്യബന്ധനത്തിനു പോകവേ ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. 16 പേരെയും രക്ഷപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ ചിറയിൻകീഴ് ആശുപത്രിയിലേക്ക് മാറ്റി. വർക്കല സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. ജാഗ്രത മുന്നറിയിപ്പുകൾ ഉള്ള ദിവസങ്ങളിൽ മുതലപ്പൊഴിയിലൂടെയുള്ള കടലിൽപോക്ക് പൂർണമായി വിലക്കണം എന്ന് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകി.
പുലിമുട്ടിലെ നിർമ്മാണത്തിലെ അശാസ്ത്രീയതക്കെതിരെ പ്രതിഷേധങ്ങൾ നടക്കുമ്പോഴാണ് അപകടങ്ങൾ തുടർച്ചയാകുന്നത്. കഴിഞ്ഞ ഞായറാഴ്ച മുതലപ്പൊഴിയിൽ വീണ്ടും അപകടമുണ്ടായി. നാല് പേരുമായി കടലിൽ പോയ വള്ളമാണ് മറിഞ്ഞത്. ലാൽസലാം സഖാവ് എന്ന താങ്ങുവള്ളത്തിന്റെ കൂട്ടുവള്ളമാണ് അപകടത്തിൽപ്പെട്ടത്. പൊഴിമുഖത്തെ ശക്തമായ തിരയിൽപ്പെട്ട് നാല് പേരുണ്ടായിരുന്ന ചെറുവള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന പുതുക്കുറുച്ചി സ്വദേശി ബിജു കടലിൽ വീണെങ്കിലും ഉടൻ നീന്തിക്കയറി.