കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ഥികള്‍ മരിച്ചു. ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെ മഴ പെയ്തപ്പോള്‍ ഓഡിറ്റോറിയത്തിന് അകത്തേക്ക് പുറത്തുനിന്നവര്‍ കയറിയതാണ് ദുരന്തത്തില്‍ കലാശിച്ചത്. തിക്കിലും തിരക്കിലും പെട്ട് വീണ കുട്ടികള്‍ക്ക് ചവിട്ടേറ്റാണ് പരിക്കേറ്റത്. മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ ഇവർ മരിച്ചിരുന്നു.
ടെക് ഫെസ്റ്റിന്റെ സമാപന ദിവസം ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള നടക്കാനിരിക്കെയാണ് അപകടമുണ്ടായത്. സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ്ങ് ആണ് കുസാറ്റില്‍ ടെക് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ആസ്ബസ്റ്റോസ് ഷീറ്റുകള്‍ വച്ച് മറച്ച വേദിയിലേക്ക് ഒരേയൊരു പ്രവേശന മാര്‍ഗം മാത്രമാണ് ഉണ്ടായിരുന്നത്. ഗാനമേള ആസ്വദിച്ച് നൃത്തം ചെയ്ത കുട്ടികള്‍ അപ്രതീക്ഷിതമായി അപകടത്തില്‍പ്പെടുകയായിരുന്നു. സ്റ്റെപ്പുകളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ പരിപാടി ആസ്വദിച്ചിരുന്നത്. താഴെ വീണ കുട്ടികള്‍ക്ക് ചവിട്ടേറ്റും മറ്റുമാണ് പരിക്കേറ്റത്. കുസാറ്റിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം മറ്റു കോളേജുകളിലെ വിദ്യാര്‍ഥികളും പരിപാടിക്കെത്തിയെന്നാണ് വിവരം.
ദുരന്ത പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ കൂടുതല്‍ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കി. ദുരിതബാധിതര്‍ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.