ട്രിവാൻഡ്രം ക്ലബ്ബിൽ ലക്ഷങ്ങൾ വെച്ച് ചീട്ടുകളിച്ച ഒൻപതംഗ സംഘം പിടിയിലായി. സംഭവത്തിൽ ചീട്ടുകളി സംഘമിരുന്ന മുറി എടുത്തത് പൊതുമേഖലാ സ്ഥാപനത്തിലെ എംഡിയുടെ പേരിൽ. യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡിയും കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യാ സഹോദരനുമായ വിനയകുമാറിന്റെ പേരിലാണ് ചീട്ടുകളി സംഘം മുറിയെടുത്തത്. അഞ്ചര ലക്ഷത്തിലധികം രൂപയാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. സംഭവത്തിൽ വിനയകുമാർ ഉള്‍പ്പടെ 9 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയാണ് നഗരത്തിലെ സമ്പന്നരുടെ പ്രധാന ക്ലബ്ലായ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയത്. ക്ലബ്ബിലെ ഏറ്റവും പുറകിലെ അഞ്ചാം നമ്പര്‍ ക്വാർട്ടേഴ്സില്‍ പണംവച്ച് ചീട്ടുകളിക്കുന്നുവെന്നായിരുന്നു രഹസ്യവിവരം. പൊലീസ് അകത്തുകയറിയപ്പോള്‍ നടത്തിപ്പുകാര്‍ ഉള്‍പ്പടെ ഏഴംഗ സംഘം മുറിയിലുണ്ടായിരുന്നു. മുറി പരിശോധിച്ചപ്പോള്‍ 5.6 ലക്ഷം രൂപയാണ് കണ്ടെത്തിയത്. ഇവരുടെ വാഹനങ്ങളും മ്യൂസിയം പൊലീസ് പരിശോധിച്ചു. പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എം ഡി എസ്ആര്‍ വിനയകുമാറിന്‍റെ പേരിലാണ് ക്വാർട്ടേഴ്സ് എടുത്തതെന്ന് ക്ലബ് അധികൃതർ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ സഹോദരനാണ് വിനയകുമാര്‍. ട്രിവാന്‍ഡ്രം ക്ലബ്ബിലെ മെമ്പറാണ് ഇദ്ദേഹം. എന്നാല്‍ ഒരു സുഹൃത്തിന് വേണ്ടിയാണ് മുറി നല്‍കിയതെന്നും ചീട്ടുകളി സംഘത്തെക്കുറിച്ച് അറിയില്ലെന്നുമാണ് വിനയകുമാറിന്‍റെ വിശദീകരണം.