കേരളത്തിലെ പത്തനംതിട്ട, കാസർകോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ എന്നീ ഏഴ് ജില്ലകൾ ഉൾപ്പെടെ കൊറോണ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യത്തെ 75 ജില്ലകളിൽ അവശ്യസർവീസുകൾ മാത്രമേ അനുവദിക്കാവൂവെന്ന് സംസ്ഥാനസർക്കാരുകൾക്ക് കേന്ദ്രം നിർദ്ദേശം നൽകി. കേരളം കൂടാതെ യു.പി, പഞ്ചാബ്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ 21 സംസ്ഥാനങ്ങളിലെ ജില്ലകളിലാണ് നിയന്ത്രണം. രാജ്യത്തെമ്പാടും അവശ്യസർവീസുകളല്ലാത്ത അന്തർ സംസ്ഥാന ബസ് സർവീസുകളും എല്ലാ പാസഞ്ചർ ട്രെയിൻ സർവീസുകളും മാർച്ച് 31വരെ നിറുത്തിവച്ചു. ഗുഡ്സ് ട്രെയിനുകൾ സർവീസ് തുടരും. എല്ലാ മെട്രോട്രെയിൻ സർവീസുകളും നിറുത്തി.
രാജ്യത്ത് കൊറോണ മരണം ഏഴായി. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഒരാൾ വീതം ഇന്നലെ മരിച്ചു. കസ്തൂർബ ആശുപത്രിയിൽ 63 കാരൻ മരിച്ചതോടെ മഹാരാഷ്ട്രയിൽ മരണം രണ്ടായി. ബീഹാറിൽ ഖത്തറിൽ നിന്നെത്തിയ 38കാരന്റെ മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചു. ഗുജറാത്തിൽ സൂററ്റിൽ 69കാരൻ മരിച്ചു. വഡോദരയിൽ ഒരു 65കാരി മരിച്ചങ്കിലും ഇവരുടെ കൊറോണ പരിശോധനാഫലം ലഭിച്ചിട്ടില്ല.