കൊറോണ പടരുന്ന സാഹചര്യത്തിൽ 21 ദിവസത്തേക്ക് രാജ്യം അടച്ചു പൂട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. അവശ്യസാധനങ്ങൾ ഉറപ്പാക്കും. കൊറോണയ്ക്കെതിരെ പോരാടാൻ 15,000 കോടി രൂപ വകയിരുത്തി. ഐസൊലേഷൻ വാർഡ്, ബെഡുകൾ, വെന്റിലേറ്രർ, മറ്റു സൗകര്യങ്ങൾ എന്നിവ ഒരുക്കാനാണിത്.
ജനതാ കർഫ്യൂ പ്രഖ്യാപിച്ചപ്പോൾ എല്ലാവരും കൂടെനിന്നു. അതിനെക്കാൾ കർശന കർഫ്യൂവാണിത്. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഗൗരവമായി കാണണം. ചെറിയ കുട്ടികൾ മുതൽ വയസായവർ വരെ പുറത്തിറങ്ങരുത്. സാമൂഹിക അകലം പാലിക്കുക മാത്രമാണ് ഏകവഴി. അല്ലെങ്കിൽ രാജ്യം വലിയ വില നൽകേണ്ടിവരും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശം കർശനമായി പാലിക്കണം. എന്തുവന്നാലും വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്. വിദൂര ഗ്രാമങ്ങളിലുള്ളവർ മുതൽ രാജ്യത്തിന്റെ പ്രധാനമന്ത്രി വരെയുള്ളവർക്ക് ഇത് ബാധകമാണ്.വൈറസ് ബാധയുടെ കണ്ണി മുറിക്കാൻ 21 ദിവസത്തെ ഐസൊലേഷൻ അനിവാര്യമാണ്. കാര്യക്ഷമമായി ഇത് നടപ്പാക്കിയില്ലെങ്കിൽ രാജ്യത്തെ 21 വർഷം പിന്നോട്ടടിക്കും. കൊറോണ ലോകത്ത് 67 ദിവസം കൊണ്ട് ആദ്യം ഒരു ലക്ഷം പേരെ ബാധിച്ചു. അടുത്ത ഒരു ലക്ഷം പേരെ ബാധിച്ചത് വെറും 11 ദിവസം കൊണ്ടാണ്. നാലു ദിവസം കൊണ്ടാണ് അടുത്ത ഒരു ലക്ഷം പേരെ ബാധിച്ചത്. മികച്ച ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളുള്ള ഇറ്റലിയും അമേരിക്കയും പോലും രോഗ വ്യാപനം തടയാൻ ബുദ്ധിമുട്ടുന്നു. രോഗ വ്യാപനം കുറയ്ക്കാൻ വിജയിച്ച രാജ്യങ്ങളിൽ നിന്ന് പാഠം പഠിക്കണം.