സംസ്ഥാനത്ത് 12 പേർക്ക് നിപ്പാ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ. വൈറസ് ബാധയേറ്റ 12 പേരിൽ പത്ത് പേർ മരിച്ചു. രണ്ട് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മലപ്പുറം ജില്ലയിലും നിപ്പാ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മലപ്പുറത്ത് പനി ബാധിച്ച് മരിച്ച രണ്ട് പേരിലാണ് നിപ്പാ വൈറസ് സ്ഥിരീകരിച്ചത്.
ആകെ പതിനെട്ട് പേരുടെ പരിശോധനാഫലങ്ങളാണ് ഇതുവരെ ലഭിച്ചതെന്നും, ഇതിൽ 12 പേർക്കാണ് വൈറസ് ബാധ സ്ഥീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ആറ് പേർക്ക് വൈറസ് ബാധയിലെന്ന് ഉറപ്പാക്കി. കഴിഞ്ഞദിവസം മരിച്ച നഴ്സ് ലിനിയ്ക്കും, ചൊവ്വാഴ്ച രാവിലെ മരിച്ച രണ്ട് പേർക്കും വൈറസ് ബാധയേറ്റതായി പരിശോധനയിൽ തെളിഞ്ഞതായും ആരോഗ്യമന്ത്രി പറഞ്ഞു.
തിങ്കളാഴ്ച മരിച്ച പേരാമ്പ്ര ആശുപത്രിയിലെ നഴ്സ് ലിനിയ്ക്കും, ചൊവ്വാഴ്ച രാവിലെ മരിച്ച കൂരാച്ചുണ്ട് മീത്തൽ രാജൻ(47), നാദാപുരം ഉമ്മത്തൂർ സ്വദേശി അശോകൻ എന്നിവർക്കും നിപ്പാ വൈറസ് ബാധിച്ചിരുന്നതായി വ്യക്തമായി. ഇതിനാൽ ചൊവ്വാഴ്ച രാവിലെ മരിച്ച രണ്ട് പേരുടെയും മൃതദേഹം വിട്ടുനൽകില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കും. മരണാനന്തര ചടങ്ങുകളിലൂടെ വൈറസ് പടരാതിരിക്കാനാണ് മൃതദേഹം വിട്ടുനൽകാത്തത്. വൈറസ് ബാധയേറ്റെന്ന് സംശയമുണ്ടായിരുന്നതിനാൽ ലിനിയുടെ മൃതദേഹവും ബന്ധുക്കൾക്ക് നൽകിയിരുന്നില്ല.