വെള്ളറട: പനച്ചമൂട്ടിൽ സ്കൂൾ കെട്ടിടത്തിനരികിൽ നിർത്തിയിട്ടിരുന്ന എഞ്ചിനിയറിങ് കോളേജിന്റെ ബസ് കത്തിനശിച്ച നിലയിൽ. പോലീസും ഫയർഫോഴ്‌സ് അധികൃതരും സ്ഥലത്തെത്തി തീ കെടുത്തി.
അതിനാൽ തീ പടരാതെ വൻ ദുരന്തം ഒഴിവായി. സമീപത്തുനിന്ന് ഒരു ലൈറ്റർ കണ്ടെത്തിയിട്ടുണ്ട്. കാരണം വ്യക്തമല്ല.
പനച്ചമൂട് എൽ.എം.എസ്.എൽ.പി.എസ്. കോമ്പൗണ്ട് കെട്ടിടത്തിനരികിലായി ഓട്ടം കഴിഞ്ഞ് നിർത്തിയിട്ടിരുന്ന കണ്ണമൂല ജോൺകോക്‌സ് മെമ്മോറിയൽ സി.എസ്.ഐ. എഞ്ചിനിയറിങ് കോളേജിലെ ബസ്സാണ് തീകത്തി നശിച്ചത്. തിങ്കളാഴ്ച അർദ്ധരാത്രി കഴിഞ്ഞാണ് സംഭവം നടന്നതെന്നാണ് പോലീസ് നിഗമനം.
വർഷങ്ങളായി ബസ് രാത്രിയിൽ ഈ കോമ്പൗണ്ടിലാണ് പാർക്ക് ചെയ്യുന്നത്. തിങ്കളാഴ്ച വൈകീട്ടും പതിവുപോലെ വിദ്യാർഥികളെ ഇറക്കിയശേഷം ബസ് ഇവിടെ നിർത്തിയിട്ട് ഡ്രൈവർ വീട്ടിലേക്ക് പോയി. അർദ്ധരാത്രി കഴിഞ്ഞ് സമീപത്തെ റോഡിലൂടെ പോയ പരിസരവാസിയാണ് ബസ്സിൽ തീ പടരുന്നത് കണ്ടത്.
സംഭവമറിഞ്ഞെത്തിയ നാട്ടുകാരും വെള്ളറട പോലീസും പാറശ്ശാലയിൽനിന്നുള്ള ഫയർഫോഴ്‌സ് അധികൃതരും ചേർന്ന് തീ കെടുത്തുകയായിരുന്നു. തീപ്പിടിത്തത്തിൽ സമീപത്തെ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയ്ക്കും നേരിയ തോതിൽ കേടുപാടുകൾ ഉണ്ടായി. പിന്നീട് വെള്ളറട എസ്.ഐ. ഷിബുകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സമീപത്തുനിന്ന് ലൈറ്റർ കണ്ടെത്തിയത്. തുടർന്ന് സയന്റിഫിക്ക് വിദഗ്ദ്ധരും ഡോഗ്‌സ്ക്വാഡും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി ബസിനകത്തും പരിസരത്തും പരിശോധനകൾ നടത്തി.