കൊണ്ടോട്ടി: ഭര്‍ത്താവിനെ കത്തിമുനയില്‍നിര്‍ത്തി 22കാരിയായ അസം യുവതിയെ രണ്ടുപേര്‍ചേര്‍ന്ന് പീഡിപ്പിച്ചു. കൊണ്ടോട്ടിക്കടുത്ത് കിഴിശ്ശേരി കുഴിഞ്ഞൊളത്താണ് സംഭവം. കേസില്‍ കണ്ടാല്‍ അറിയാവുന്ന രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജോലിയന്വേഷിച്ച് 10 ദിവസംമുന്‍പ് ഭര്‍ത്താവിനൊപ്പമെത്തിയ അസം സ്വദേശിനിയാണ് പീഡനത്തിനിരയായത്. യുവതിയുടെ സഹോദരീഭര്‍ത്താവ് കുഴിഞ്ഞൊളത്ത് കൂലിപ്പണിയെടുത്തുവരികയാണ്. ഇതിനെത്തുടർന്നാണ് യുവതിയും ഭര്‍ത്താവും ജോലിയന്വേഷിച്ച് പ്രദേശത്ത് എത്തിയത്.
പോലീസ് പറയുന്നതിങ്ങനെ: വെള്ളിയാഴ്ച അര്‍ദ്ധരാത്രിയില്‍ പ്രതികള്‍ വാതിലില്‍ മുട്ടിവിളിച്ചു. വാതില്‍ തുറന്നയുടനെ പ്രതികളിലൊരാള്‍ ഭര്‍ത്താവിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി. ഈസമയം അപരന്‍ പീഡിപ്പിച്ചു. പിന്നീട് അടുത്തയാളും പീഡിപ്പിക്കാന്‍ ശ്രമിച്ചു.
രക്തസ്രാവം അനുഭവപ്പെട്ട യുവതിയെ സര്‍ക്കാര്‍ ആസ്പത്രിയില്‍ എത്തിക്കാമെന്നുപറഞ്ഞ് ശനിയാഴ്ചരാവിലെ പ്രതികളുമായി ബന്ധപ്പെട്ടവര്‍ കാറില്‍കയറ്റി കൊണ്ടോട്ടിയിലും സമീപപ്രദേശങ്ങളിലും കറങ്ങി. ഇതിനിടെ, ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതികള്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നുണ്ടെന്ന് അജ്ഞാത ഫോണ്‍ സന്ദേശംലഭിച്ച പോലീസ് പരിശോധനനടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പോലീസ് പിന്തുടരുന്നുണ്ടെന്നറിഞ്ഞ് കാറിലുള്ളവര്‍ യുവതിയെയും ഭര്‍ത്താവിനെയും ഇറക്കി വിട്ടു. യുവതിയെയും ഭർത്താവിനെയും പിന്നീട് കണ്ടെത്തിയ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന യുവതിയില്‍ നിന്നും മൊഴിയെടുത്തു.എന്നാൽ ഭാഷ പ്രശ്‌നമായതിനാല്‍ പൂര്‍ണമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. യുവതിയെ വൈകീട്ട് മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ച് വൈദ്യപരിശോധന നടത്തി. പീഡനം നടന്നിട്ടുണ്ടെന്നാണ് വൈദ്യപരിശോധനയിലെ പ്രാഥമികസൂചന.