ലഹോർ: ഭീകരപ്രവർത്തനത്തിന് പാക്കിസ്ഥാൻ പിന്തുണയും പരിശീലനവും നൽകിയിരുന്നെന്ന് പാക്ക് മുൻ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പർവേസ് മുഷറഫ് സമ്മതിച്ചു. അന്നത്തെ കാലത്ത് രാജ്യം നൽകിയ ഹീറോ പരിവേഷത്തിൽ ലഷ്കർ നേതാക്കളായ ഹാഫിസ് സയീദ്, സാഖിയൂർ റഹ്മാൻ ലഖ്‌വി തുടങ്ങിയവർ ആനന്ദിച്ചിരുന്നതായും മുഷറഫ് വ്യക്തമാക്കി. 1990കളിൽ കശ്മീരിൽ ഭീകരപ്രവർത്തനം നടത്തുന്നതിനായി തീവ്രവാദ സംഘടനയായ ലഷ്കറെ തയിബ പോലുള്ളവയ്ക്ക് ആവശ്യമായ പരിശീലനവും പിന്തുണയും പാക്കിസ്ഥാൻ നൽകിയിരുന്നെന്നാണ് വെളിപ്പെടുത്തൽ.
ഞായറാഴ്ച പാക് വാർത്ത ചാനലിനു നല്കിയ നൽകിയ അഭിമുഖത്തിലാണ് മുഷറഫ് ഇക്കാര്യം വെളിപ്പെടുത്തിയത്. 1990കളിൽ കശ്മീരിൽ സ്വാതന്ത്ര്യ സമരം ആരംഭിച്ചു. അന്ന് ലഷ്കറെ തയിബ ഉൾപ്പെടെ 11 – 12 സംഘടനകളാണ് രൂപീകരിച്ചത്. അവരെ ഞങ്ങൾ പിന്തുണച്ചു, പരിശീലനവും നൽകി. കശ്മീർ സ്വാതന്ത്ര്യസമര വീരൻമാരായ സയീദും ലഖ്‌വിയും അന്നു ഞങ്ങളുടെ നായകൻമാരായിരുന്നു. പിന്നീട് മതതീവ്രവാദം ഭീകരപ്രവർത്തനത്തിലെത്തി. ഇന്ന് അവർ ഭീകരരാണ്. സ്വന്തം ജനങ്ങളെയാണ് അവർ കൊല്ലുന്നത്. ഇതു നിയന്ത്രിക്കപ്പെടേണ്ടതും നിർത്തലാക്കേണ്ടതുമാണ്, മുഷറഫ് കൂട്ടിച്ചേർത്തു.
മതതീവ്രവാദം പാക്കിസ്ഥാനിലാണ് തുടങ്ങിയത്. പിന്നീട് സോവിയറ്റ് ശക്തികൾക്കെതിരെ പലഭാഗത്തു നിന്നും ഭീകരർ എത്തുകയായിരുന്നു. റഷ്യയ്ക്കെതിരെ പോരാടാൻ താലിബാനെ പരിശീലിപ്പിച്ചത് പാക്കിസ്ഥാനാണ്. താലിബാന്‍, ഹഖാനി, ഉസാമ ബിൻ ലാദൻ, സവാഹിരി തുടങ്ങിയവർ അന്നു ഞങ്ങൾക്കു ഹീറോകളായിരുന്നു. പിന്നീട് അവർ വില്ലൻമാരായി, മുഷറഫ് വ്യക്തമാക്കി.