ഗാനമേളയ്ക്കിടെ നൃത്തം ചെയ്യുന്നതിനായി കിണറിന്റെ വക്കിൽ കയറിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. മേലാങ്കോട് സ്വദേശി ജിത്തു എന്ന് വിളിക്കുന്ന ഇന്ദ്രജിത്ത് (25) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.15ഓടെ നേമം കരുമത്തിനടുത്ത് മേലാങ്കോട് മുത്തുമാരിയമ്മന്‍ ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം.കരുമത്തിനടുത്ത് മേലാങ്കോട് മുത്തുമാരിയമ്മന്‍ ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം.
ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിന് മുകളിലിരുന്നാണ് ഇന്ദ്രജിത്തും കൂട്ടരും ഗാനമേള ആസ്വദിച്ചുകൊണ്ടിരുന്നത്. കിണര്‍ പലക കൊണ്ട് മൂടിയ നിലയിലായിരുന്നു. പാട്ട് ആസ്വദിക്കുന്നതിടയില്‍ പലകക്ക് മുകളില്‍ കയറി ഇന്ദ്രജിത്ത് നൃത്തം ചെയ്യുന്നതിനിടെയാണ് പലക തകര്‍ന്ന് കിണറ്റിലേക്ക് വീണത്. ഇന്ദ്രജിത്ത് വീഴ്ചയില്‍ തന്നെ മരണപ്പെട്ടിരുന്നതായി ഫയര്‍ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി. ഇന്ദ്രജിത്തിനെ രക്ഷിക്കാന്‍ സുഹൃത്ത് അഖില്‍ (38) കിണറ്റിലേക്ക് ഇറങ്ങിയെങ്കിലും ശ്വാസതടസം കാരണം അഖിലും പാതിവഴിയില്‍ കുടുങ്ങി. തിരിച്ച് കയറാന്‍ ബുദ്ധിമുട്ടിയ അഖിലിനെ ചെങ്കല്‍ചൂള അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ പി മധു, രാജശേഖരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് കിണറ്റില്‍ നിന്ന് പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.