ആംസ്റ്റർഡാം: ഡച്ച് ഫുട്ബാൾ ഇതിഹാസം യോഹാൻ ക്രൈഫ് അന്തരിച്ചു. 68 വയസ്സായിരുന്നു. ശ്വാസകോശ അർബുദത്തെ തുടർന്നാണ് അന്ത്യമെന്ന് അദ്ദേഹത്തിൻെറ വെബ്സൈറ്റ് അറിയിച്ചു. ലോക ഫുട്ബാളർ പട്ടം മൂന്നു തവണ നേടിയ ക്രൈഫ് ഹോളണ്ടിനെ 1974ലെ ലോകകപ്പ് ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
1966 സെപ്റ്റംബർ ഏഴിനാണ് ഡച്ച് ദേശീയ ടീമിൽ ക്രൈഫ് അരങ്ങേറിയത്. നെതർലൻഡ്സിൻെറ കുപ്പായത്തിൽ 48 കളികളിൽ നിന്ന് 33 ഗോളുകളാണ് ക്രൈഫ് സ്വന്തമക്കിയത്. ക്രൈഫ് സ്കോർ ചെയ്ത ഒറ്റ മത്സരവും ഡച്ച് ടീം തോറ്റിട്ടില്ല. ടോട്ടല്‍ ഫുട്ബാളിന്റെ ഏറ്റവും വലിയ പ്രയോക്താവായാണ് യോഹാന്‍ ക്രൈഫ് അറിയപ്പെടുന്നത്. ക്രൈഫിന്റെ സാന്നിദ്ധ്യത്തില്‍ 1970കളില്‍ മികച്ച നേട്ടങ്ങളാണ് ഹോളണ്ട് ഫുട്ബാളിന് ലഭിച്ചത്.
19 വര്‍ഷം നീണ്ട കരിയറിലെ 520 മത്സരങ്ങളില്‍ നിന്നായി 392 തവണ ക്രൈഫ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. പരിശീലകനെന്ന നിലയിലും ക്രൈഫിന് ഉജ്ജ്വലമായ റെക്കോഡാണുള്ളത്. പരിശീലകനായ 374 മത്സരങ്ങളില്‍ 242ലും ക്രൈഫിനൊപ്പമായിരുന്നു ജയം.