തിരുവനന്തപുരം: മൈക്രോ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം നടത്താൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു. പ്രാഥമികാന്വേഷണ റിപ്പോർട്ട് മാർച്ച് അഞ്ചിന് മുമ്പ് സമർപ്പിക്കണമെന്നും തെളിവ് ലഭിച്ചാൽ വിജിലൻസിന് കേസുമായി മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു.
മൈക്രോ ഫിനാൻസിൽ 15 കോടി രൂപ വെട്ടിപ്പ് നടത്തി എന്നാണ് ഹരജിയിൽ ആരോപിച്ചിരിക്കുന്നത്.പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡൻറ് ഡോ. സോമൻ, മൈക്രോ ഫിനാൻസ് കോർഡിനേറ്റർ മഹേശൻ, പിന്നാക്ക ക്ഷേമ കോർപറേഷൻ മുൻ എം.ഡി എൻ. നജീബ് എന്നിവർക്കെതിരെ അന്വേഷണം വേണമെന്നാണ് ഹരജിയിൽ ആവശ്യം.
മൈക്രോ ഫിനാൻസ് പദ്ധതിയിൽ 80 ലക്ഷം രൂപയുടെ തട്ടിപ്പു നടന്നു എന്ന് വിജിലൻസ് നേരത്തെ കോടതിയിൽ അറിയിച്ചിരുന്നു. രഹസ്യമായി നടത്തിയ അന്വേഷണത്തിലായിരുന്നു ഈ കണ്ടെത്തൽ. വ്യാജപേരുകളുപയോഗിച്ചും മതിയായ രേഖകളില്ലാതെയും ലക്ഷക്കണക്കിന് രൂപ വായ്പ നൽകിഎന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.