ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിൽ 17 വയസ്സുള്ള പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ബിജെപി ന്യൂനപക്ഷ മോർച്ച നേതാവ് ബലാത്സംഗം ചെയ്യുകയും അവളുടെ പിതാവിനെയും കൊലപ്പെടുത്തുകയും ചെയ്തതായി പോലീസ്. ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ന്യൂനപക്ഷ മോർച്ചയുടെ ജില്ലാ പ്രസിഡന്റ് മസൂം റാസ റാഹിക്കെതിരെ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തു. മാതാവിന്റെ മരണശേഷം പിതാവിനും മൂന്ന് സഹോദരിമാർക്കും ഇളയ സഹോദരനുമൊപ്പം ബിജെപി നേതാവിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരയെന്ന് പോലീസ് പറഞ്ഞു.
ആഗസ്റ്റ് 28 ന് റാഹി തന്നെ ബലാത്സംഗം ചെയ്യുകയും തന്റെ പ്രവൃത്തിയെ എതിർത്തപ്പോൾ പിതാവ് രാജുവിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തുവെന്ന് പെൺകുട്ടി ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സദർ കോട്വാലി പൊലീസ് സ്റ്റേഷനിൽ റാഹിക്കെതിരെ കേസെടുത്തു. സംഭവത്തെക്കുറിച്ച് ബിജെപിയുടെ മുതിർന്ന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അതിനനുസരിച്ച് നടപടിയെടുക്കുമെന്നും പാർട്ടി ജില്ലാ കൺവീനർ സഞ്ജയ് പാണ്ഡെ പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും നിയമം എല്ലാവർക്കും തുല്യമാണെന്നും ബിജെപി ന്യൂനപക്ഷ മോർച്ചയുടെ മുതിർന്ന നേതാവ് പറഞ്ഞു.