പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. രാഷ്ടീയ അജന്‍ഡ നിശ്ചയിക്കുന്നതിനുള്ള ആയുധമായി ചരിത്രത്തെ ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തരൂര്‍ പറഞ്ഞു. ഭൂട്ടാന്‍ തലസ്ഥാനമായ തിംഫുവില്‍ നടക്കുന്ന മൗണ്ടന്‍ എക്കോസ് സാഹിത്യോല്‍സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രമെന്നത് രാഷ്ട്രീയ പോരിനുള്ള ആയുധമായി മാറിയിരിക്കുകയാണ്.ചരിത്രത്തിലെ പ്രതിസന്ധികള്‍ക്കും പ്രശ്നങ്ങള്‍ക്കും പുതിയ കാലത്ത് പകരം ചോദിക്കുന്ന രീതിയുടെ തുടക്കം അയോധ്യയിലെ രാമ ജന്മഭൂമിയുമായി ബന്ധപ്പെട്ടാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
വര്‍ഷങ്ങള്‍ക്കു മുന്‍പ് സംഭവിച്ച കാര്യങ്ങള്‍ക്ക് പുതിയ ഭാഷ്യം ചമയ്ക്കുന്നതും അതിന്റെ പേരില്‍ നിഷ്കളങ്കരായ ആളുകളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതും ശരിയല്ലെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടക്കുന്നത് ഇന്നാണെങ്കിലും, ചരിത്രത്തെ അതിനുള്ള ആയുധമായി ഉപയോഗിക്കാനുള്ള ശ്രമം വ്യാപകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 200 വര്‍ഷം നീണ്ട വൈദേശികാധിപത്യത്തെക്കുറിച്ച് താന്‍ സംസാരിക്കുമ്ബോള്‍, 1,200 വര്‍ഷം പഴക്കമുള്ള വൈദേശികാധിപത്യത്തെക്കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നതെന്ന് തരൂര്‍ പറഞ്ഞു.
ഇന്ത്യയില്‍ വന്ന് കോളനി സ്ഥാപിച്ച് നമ്മെ ഭരിച്ചു നശിപ്പിച്ച ബ്രിട്ടീഷുകാരെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. എന്നാല്‍, ഇന്ത്യയിലേക്ക് വന്ന് ഇവിടെ വാസമുറപ്പിക്കുകയും നമ്മെ ഭരിക്കുകയും ചെയ്ത മുസ്ലിം ഭരണാധികാരികളെ വിദേശികളായി കാണാനും അവരുടെ ഭരണത്തെ വൈദേശികാധിപത്യമായി കാണാനുമാണ് പ്രധാനമന്ത്രി മോദിക്കു താല്‍പര്യം. ബ്രീട്ടീഷുകാര്‍ അവരുടെ രാജ്യത്തിന്റെ ഉന്നമനത്തിനായി നമ്മുടെ രാജ്യം കൊള്ളയടിക്കുകയായിരുന്നു. ശശി തരൂർ പറഞ്ഞു.