ന്യൂഡല്‍ഹി: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍നിന്ന് ഏകദേശം 186 കോടി രൂപ വിലമതിക്കുന്ന 769 സ്വര്‍ണക്കുടങ്ങള്‍ കാണാതായെന്ന് സ്‌പെഷല്‍ ഓഡിറ്ററായ മുന്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അഖിലേന്ത്യാ സര്‍വീസില്‍നിന്ന് സെക്രട്ടറി റാങ്കില്‍ വിരമിച്ച ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഏഴംഗ ഭരണ സമിതി രൂപീകരിക്കണമെന്ന് വിനോദ് റായ് ശുപാര്‍ശ ചെയ്തു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലും ക്ഷേത്ര ഭരണത്തിലെ വന്‍ ക്രമക്കേടുകളിലേക്കു വിരല്‍ ചൂണ്ടുന്ന കണ്ടെത്തലുകളാണുണ്ടായിരുന്നത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് കഴിഞ്ഞ മാര്‍ച്ചില്‍ തയാറാക്കിയ റിപ്പോര്‍ട്ടാണ്. ക്ഷേത്രം, ക്ഷേത്രത്തിന്റെ വസ്തുവകകള്‍, ക്ഷേത്ര ട്രസ്റ്റ് എന്നിവയുടെ കണക്കെടുപ്പിന്റെ ഇപ്പോഴത്തെ റിപ്പോര്‍ട്ടും കേസിലെ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ കണ്ടെത്തലുകള്‍ പലതും ശരിവയ്ക്കുന്നതാണ്.
1990 ജൂലൈ മുതല്‍ 2002 ഡിസംബര്‍ വരെ ബി നിലവറ ഏഴു തവണയെങ്കിലും തുറന്നിട്ടുണ്ടെന്നാണ് വിനോദ് റായ്‌യുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഓഡിറ്റ് സംഘത്തിന്റെ കണ്ടെത്തല്‍. നിലവറയില്‍നിന്ന് ഏകദേശം 14 ലക്ഷം രൂപ വിലമതിക്കുന്നതും 35 കിലോ തൂക്കമുള്ളതുമായ വെള്ളിക്കട്ട കാണാതായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു സ്വര്‍ണക്കുടത്തിന്‍മേല്‍ 1988 എന്നു നമ്പര്‍ കണ്ടതിനാലാണ്, കുറഞ്ഞത് 1988 സ്വര്‍ണക്കുടങ്ങളെങ്കിലും നിലവറകളിലുണ്ടായിരുന്നുവെന്ന് സമിതി അനുമാനിക്കുന്നത്. ആഭരണങ്ങളുണ്ടാക്കാന്‍ 822 കുടങ്ങള്‍ ഉരുക്കിയെന്നാണ് കണക്ക്.
887 കിലോ സ്വര്‍ണമാണ് അലങ്കാരപ്പണികള്‍ക്കെന്നോണം ഉരുക്കാനും ശുദ്ധീകരിക്കാനുമായി കരാറുകാരനെ ഏല്‍പിച്ചത്. തിരികെ ലഭിച്ചത് 624 കിലോ മാത്രം. അതായത് 263 കിലോയുടെ (30%) കുറവ്. തിരികെ ലഭിച്ച സ്വര്‍ണത്തിന്റെ ശുദ്ധി തിട്ടപ്പെടുത്താന്‍ സംവിധാനമില്ല. തൊണ്ണൂറു ശതമാനം ശുദ്ധ സ്വര്‍ണം ഉരുക്കിയെടുക്കാന്‍ 89% 24 കാരറ്റ് സ്വര്‍ണം 1990ല്‍ ഉപയോഗിച്ചു. 2002ല്‍ 89% എന്നത് 93 ശതമാനമാക്കി ഉയര്‍ത്തി. അതിലൂടെ 2.5 കോടി രൂപ വിലമതിക്കുന്ന 11 കിലോ സ്വര്‍ണം നഷ്ടമായി. ഉരുക്കിയശേഷം അവശേഷിച്ച 2.32 കിലോ സ്വര്‍ണവും 8.33 കിലോ വെള്ളിയും കരാറുകാരന്‍ തിരികെ നല്‍കിയില്ല- നഷ്ടം 59 ലക്ഷം രൂപ. 2010ല്‍ കരാറുകാരനു നല്‍കിയതില്‍ നാലു കോടി രൂപ വിലമതിക്കുന്ന 14.5 കിലോ സ്വര്‍ണപ്പാളികള്‍ പണിപ്പുരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
2007ല്‍ രാജാവിന്റെ നിര്‍ദേശാനുസരണം നിലവറകളിലെ അമൂല്യവസ്തുക്കളുടെ ചിത്രങ്ങളെടുത്തിരുന്നു. ചിത്രങ്ങളും അവയുടെ നെഗറ്റീവും എവിടെയെന്നും ചിത്രങ്ങള്‍ പകര്‍ത്തിയത് ആരെന്നും ആര്‍ക്കുമറിയില്ലത്രേ. എന്നാല്‍, ചില ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അമൂല്യവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉല്‍സവ മണ്ഡപത്തില്‍ 66.5 സെന്റ് സ്ഥലത്ത് മ്യൂസിയം സ്ഥാപിക്കുക, ക്ഷേത്രം സന്ദര്‍ശിക്കുന്നവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള സുരക്ഷാ സന്നാഹങ്ങള്‍ ഒഴിവാക്കുക, യുനെസ്‌കോയുടെ പൈതൃക പട്ടികയിലേക്കു പരിഗണിക്കുന്ന ക്ഷേത്രത്തില്‍ സുരക്ഷയ്‌ക്കെന്നപേരില്‍ നടത്തുന്ന അശാസ്ത്രീയ നിര്‍മാണങ്ങള്‍ നിര്‍ത്തുക, സ്വര്‍ണവും അമൂല്യവസ്തുക്കളും പുറത്തേക്കെടുക്കുന്നതിനും മറ്റും വ്യക്തമായ മാര്‍ഗരേഖയുണ്ടാക്കുക തുടങ്ങിയ ശുപാര്‍ശകളാണ് ആയിരത്തിലധികം പേജുള്ള റിപ്പോര്‍ട്ടിലുള്ളത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com