ഓഖി ചുഴലിക്കാറ്റ് കെട്ടടങ്ങിയതിനു പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദചുഴിയുടെ ശക്തി കുറയുകയാണെങ്കിലും കേരളത്തിൽ വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള തീരത്ത് തിരമാലകളുടെ ഉയരം ഒന്നുമുതൽ 1.8 മീറ്റർ വരെ (മൂന്നുമുതൽ ആറു വരെ അടി) ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത തുടരണമെന്നു മുന്നറിയിപ്പ്. ശനിയാഴ്ച അർധരാത്രി വരെ വേലിയേറ്റ ഫലമായുള്ള തിരമാലകളും ശക്തമായിരിക്കും. ഇതിന്റെ ഫലമായി കൊല്ലം മുതൽ വടക്കോട്ടുള്ള തീരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ ശനിയാഴ്ച രാത്രിവരെ കടൽവെള്ളം കയറിവരാൻ സാധ്യതയുണ്ടെന്ന് ഹൈദരാബാദിലെ ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് (ഇൻകോയ്സ്) അറിയിച്ചു.
കേരള തീരത്ത് കാറ്റിന്റെ വേഗം മണിക്കൂറിൽ 45 മുതൽ 55 വരെ കിലോമീറ്ററായിരിക്കുമെന്നതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പുലർത്തണം. മംഗലാപുരം, ലക്ഷദ്വീപ് തീരത്തും ഇതേ സ്ഥിതിയുള്ളതിനാൽ കടലിൽ പോകുന്നവർ ശ്രദ്ധിക്കണം. വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച തിരയിളക്കം ഞായറാഴ്ച രാത്രി വരെ തുടരാനാണു സാധ്യത. ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് നവംബർ 27 മുതൽ 12 പത്രക്കുറിപ്പുകളാണ് ഈ കേന്ദ്രം തയാറാക്കിയത്. ബംഗാൾ ഉൾക്കടലിലെ ചുഴലികൂടി കണക്കിലെടുത്തുള്ള സംയുക്ത കുറിപ്പുകളായിരുന്നു ഇവയിൽ പലതും.
ഗൾഫ് മേഖലയിൽ നിന്നുള്ള ഈർപ്പം കുറഞ്ഞ ചൂടുകാറ്റായ പശ്ചിമ വാതങ്ങൾ (വെസ്റ്റേൺ ഡിസ്റ്റേർബൻസസ്) ആണ് ഈ അതീവ ന്യൂനമർദത്തെ ചുഴലിയായി ഉയരാതെ പിടിച്ചു നിർത്തിയത്. തെലങ്കാനവരെ ഈ വരണ്ട കാറ്റ് എത്തുന്നുണ്ടെന്ന് യുഎസിലെ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ ജോയിന്റ് ടൈഫൂൺ വാണിങ് സെന്റർ പറയുന്നു.