ഫോണിലൂടെ അക്കൗണ്ട് വിവരങ്ങള്‍ കൈമാറരുതെന്ന നിരന്തരമായ നിര്‍ദ്ദേശം ബാങ്കുകൾ നല്‍കിയിട്ടും തട്ടിപ്പുകാര്‍ അരങ്ങുവാഴുന്നു. കണ്ണൂരില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് അക്കൗണ്ടുകളില്‍നിന്നായി 1.96 ലക്ഷം രൂപയാണ് നഷ്ടമായത്. കണ്ണൂര്‍ സ്വദേശികളായ രണ്ടുപേര്‍, പയ്യന്നൂരിലെ ഒരു ഡോക്ടര്‍, തലശ്ശേരി സ്വദേശി എന്നിവര്‍ക്കാണ് പണം നഷ്ടമായത്. പണം നഷ്ടമായവരില്‍ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസവും നല്ല കമ്ബ്യൂട്ടര്‍ പരിജ്ഞാനവും ഇന്റര്‍നെറ്റ് കൈകാര്യംചെയ്യാനറിയാവുന്നവരുമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ആധാര്‍ ലിങ്ക് തുടങ്ങിയവ ആന്‍ഡ്രോയിഡ് ഫോണില്‍ തെളിയുന്നരീതിയിലാണ് ഫോണ്‍ കോളുകള്‍ വരുന്നത്.
പോലീസ് സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലുള്ള സംഘമാണ് പണം തട്ടിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, 24 മണിക്കൂറിലേറെ കഴിഞ്ഞാണ് പരാതി ലഭിച്ചതെന്നതിനാല്‍ ഈ പണമൊന്നും തിരിച്ചുപിടിക്കാനായിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെയാണു തട്ടിപ്പെന്നാണ് പോലീസിനു ബോധ്യപ്പെട്ടത്. ആധാര്‍ ലിങ്ക് ചെയ്യാനെന്ന പേരിലാണ് അക്കൗണ്ടുടമകളെ തട്ടിപ്പുസംഘം സമീപിക്കുന്നത്. പണമുള്ള അക്കൗണ്ടിന്റെ ഉടമകളെ മാത്രമാണ് ബന്ധപ്പെടുന്നതെന്നത് ദുരൂഹതയുണ്ടാക്കുന്നുണ്ട്.
8250094233, 7029271898 എന്നീ നമ്ബറുകളില്‍നിന്നാണ് അടുത്ത ദിവസങ്ങളില്‍ തട്ടിപ്പുകോളുകള്‍ വന്നത്. ഫോണ്‍ കോളിന് പിന്നാലെ ഫോണില്‍ നാലക്ക വണ്‍ടൈം പാസ്വേഡ് നമ്ബര്‍ സന്ദേശമായെത്തും. അത് പറഞ്ഞുകൊടുത്താല്‍ പണം നഷ്ടമാവും. നടപടി പൂര്‍ത്തിയാക്കാനെന്ന പേരില്‍ പലതവണകളായി ഫോണില്‍ വണ്‍ടൈം പാസ്വേഡ് വരും. അത് തട്ടിപ്പുകാര്‍ക്ക് പറഞ്ഞുകൊടുക്കുമ്ബോള്‍ ഒരോ തവണയും എടിഎമ്മില്‍നിന്ന് തുക നഷ്ടമായിക്കൊണ്ടിരിക്കും.
ട്രൂകോളര്‍ ആപ്പില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് തട്ടിപ്പുകാരുടെ മൊബൈല്‍ നമ്ബര്‍ കാണിക്കുന്നത്. ഈ പേരില്‍ സേവ് ചെയ്താണ് ഇങ്ങനെ വരുത്തുന്നത്. ഒന്നോ രണ്ടോ തട്ടിപ്പിനുശേഷം ഓരോ മൊബൈല്‍ നമ്ബറും നശിപ്പിക്കുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഛത്തീസ്ഗഢ് പോലീസിന് ഇടപെടാന്‍ കഴിയാത്ത സ്ഥലത്താണ് തട്ടിപ്പുസംഘം പ്രവര്‍ത്തിക്കുന്നതെന്നാണ് സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ വ്യക്തമായത്.