കൊറോണ രോഗികൾ വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനം വീണ്ടും ഗുരുതരമായ സ്ഥിതിയിലേക്ക് പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 666 പേർക്ക് ഇതുവരെ രോഗം ബാധിച്ചുവെന്നും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇപ്പോൾ 161 പേരാണ് സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത്.
അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും കേരളത്തിലേക്ക് ആളുകൾ എത്തുന്നുണ്ട്. ഇത് രോഗികളുടെ എണ്ണം വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. പുറത്തു നിന്നു വരുന്നവർക്ക് രോഗബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ അവരെ നമുക്ക് ഒഴിവാക്കാൻ കഴിയില്ല. ലോക്ക് ഡൗണിൽ ചില ഇളവുകൾ വരുത്തിയിട്ടുണ്ട്. എന്നാൽ, തുടർന്നുള്ള നാളുകളിൽ മേഖലകൾ തിരിച്ച് ചിലയിടത്ത് കടുത്ത നിയന്ത്രണം വേണ്ടി വരും. നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുക മാത്രമാണ് പോംവഴിയെന്നും മുഖ്യമന്ത്രി പറഞ്ഞു.