കൊറോണ രോഗികൾ കൂടുന്ന സാഹചര്യത്തിൽ കോട്ടയത്ത് പ്രഖ്യാപിച്ചിരുന്ന ഇളവുകൾ പിൻവലിച്ചതായി കലക്റ്റർ. ആവശ്യ സാധനങ്ങൾ ലഭ്യമാകുന്ന കടകൾക്കും മരുന്ന് കടകൾക്കും ചട്ടങ്ങൾ പാലിച്ച് തുറന്ന് പ്രവർത്തിക്കാം. ഹോട്ട് സ്‌പോട്ടുകളിൽ സർക്കാർ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കില്ല. ജില്ലയില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല കളക്‌ടർ പികെ സുധീര്‍ ബാബു വ്യക്തമാക്കി.
ജില്ലയിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം. നിലവിലെ സ്ഥിതി ആശങ്കാജനകമാണെന്നും കളക്‌ടർ വ്യക്തമാക്കി. ഞായറാഴ്‌ച അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകിയത്.
കളക്റ്ററിന്റെ വാക്കുകൾ ഇങ്ങനെ:
കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ നമ്മൾ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. രോഗപ്രതിരോധനത്തിനായി ആരോഗ്യ വകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും എല്ലാവരും ശ്രദ്ധിക്കണം.
പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നത് സംബന്ധിച്ച് ജില്ലയുടെ ചുമതലയുള്ള ബഹു. മന്ത്രി പി. തിലോത്തമന്‍റെ അധ്യക്ഷതയില്‍ നാളെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും.
നാളെ ജില്ലയില്‍ ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണ, വിതരണ, വില്‍പ്പന കേന്ദ്രങ്ങളും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും മാത്രമേ തുറക്കാവൂ. സര്‍ക്കാര്‍ ഓഫീസുകള്‍ 33 ശതമാനം ഹാജര്‍ നിലനിര്‍ത്തി പ്രവര്‍ത്തിക്കണം. ഹോട്ട് സ്പോട്ടുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കേണ്ടതില്ല.അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കരുത്. വരും ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് നാളത്തെ യോഗത്തില്‍ തീരുമാനമെടുക്കും.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെയും ജനറല്‍ ആശുപത്രിയിലെയും മറ്റ് പ്രധാന ചികിത്സാ കേന്ദ്രങ്ങളിലെയും തിരക്ക് കുറയ്ക്കുന്നതിന് പൊതുജനങ്ങള്‍ സഹകരിക്കണം. ഗുരുതരമല്ലാത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്ക് തൊട്ടടുത്ത ആശുപത്രികളില്‍ ചികിത്സ തേടാന്‍ ശ്രദ്ധിക്കണം.
കടപ്പാട്: ഫേസ്ബുക്ക്