ബെംഗളൂരു: പോറ്റാന്‍ പണമില്ലാത്തതിനാൽ പ്രസവിച്ച ഉടനെ കുഞ്ഞിനെ ഓടയിലുപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിച്ച അമ്മയെ നാട്ടുകാര്‍ പിടികൂടി. മണ്ഡ്യ ജില്ലയിലെ മലവള്ളി സര്‍ക്കാര്‍ ആസ്പത്രിയ്ക്കു സമീപമാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പൂര്‍ണ്ണഗര്‍ഭിണിയായ സവിത മരുന്ന് വാങ്ങുന്നതിനാണ് ആസ്പത്രിയിലെത്തുന്നത്.ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നതിനുളള നടപടികള്‍ പൂര്‍ത്തിയാക്കുമ്പോഴാണ് ഒന്നും പറയാതെ സവിത പുറത്തേയ്ക്കു പോകുന്നത്. ആസ്പത്രിയ്ക്കു മുന്നിലെ റോഡരുകില്‍ വീണ യുവതി അവിടെ തന്നെ പെണ്‍കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളയാന്‍ ശ്രമിച്ച യുവതിയെ നാട്ടുകാര്‍ പിടികൂടുകയും അമ്മയെയും കുഞ്ഞിനെയും ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വീട്ടിലെ സാമ്പത്തിക സ്ഥിതി വളരെ മോശമായതിനാലാണ് കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമിച്ചതെന്നാണ് യുവതി പറയുന്നത്. നഗരത്തില്‍ ദിവസവേതന തൊഴിലാളിയാണ് തുമകൂരു സ്വദേശിയായ സവിത .സംസ്ഥാന വനിതാശിശുക്ഷേമ വകുപ്പ് കുഞ്ഞിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: