കോഴിക്കോട്: കൊച്ചിക്കും തിരുവനന്തപുരത്തിനും പിന്നാലെ കോഴിക്കോട് കോടതിയിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്. ഐസ്‌ക്രീം കേസിന്റെ റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി വളപ്പിനു പുറത്തു നിന്നാണ് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ഇവരുടെ മൊബൈല്‍ ഫോണും കാമറകളും ലൈവ് സംവിധാനമുള്ള വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പോലീസിന്റെ നടപടി. മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ കയറ്റരുതെന്ന് ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശം ഉണ്ടെന്ന് പറഞ്ഞാണ് പോലീസുകാരുടെ നടപടി.
ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടര്‍, കാമറാമന്‍, ഡ്രൈവര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകര്‍ കോടതിയിലേക്ക് അതിക്രമിച്ചുകയറിയെന്നാണ് ആരോപണം. മാധ്യമപ്രവര്‍ത്തകര്‍ പുറത്തുപോകാന്‍ വിസമ്മതിച്ചതോടെ മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ടൗണ്‍ പൊലീസ് സ്റ്റേഷനു പുറത്ത് പുറത്ത് അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പൊലീസ് സ്റ്റേഷനില്‍ നിന്ന് മാധ്യമ പ്രവര്‍ത്തരെ ഫോണ്‍ ചെയ്യാന്‍ പോലും അനുവദിക്കാതെ ഫോണ്‍ പിടിച്ചുവാങ്ങുകയും കോളറില്‍ കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയും ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിന്റെ ക്യാമറാമാനും പൊലീസ് കസ്റ്റഡിയിലാണ്. തത്സമയദൃശ്യങ്ങള്‍ നല്‍കാനുപയോഗിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ ഡി.എസ്.എന്‍.ജി വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ കേസ് പരിഗണിക്കവെ മാധ്യമ പ്രവര്‍ത്തകര്‍ കോടതി വളപ്പില്‍ എത്തിയിരുന്നു. എന്നാല്‍ ആരും കോടതിക്ക് അകത്ത് പ്രവേശിച്ചിരുന്നില്ല. അഭിഭാഷകര്‍ അടക്കം ആരും മാധ്യമ പ്രവര്‍ത്തരെ തടയുകയോ പ്രതിഷേധവുമായി രംഗത്തെത്തുകയോ ചെയ്തിരുന്നില്ല. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം യാതൊരു പ്രകേപനവുമില്ലാതെ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ മറ്റുള്ളവരെ പൊലീസ് അനുവദിച്ചില്ല. മറ്റാരും സ്റ്റേഷന് അകത്ത് പ്രവേശിക്കാതിരിക്കാന്‍ സ്റ്റേഷന് പുറത്തുള്ള വാതിലും പൊലീസ് പൂട്ടിയിട്ടു.
കോടതിയുടെ അകത്ത് മാധ്യമ പ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് തടയണമെന്ന് ജില്ലാ ജഡ്‍ജിയുടെ ഉത്തരവുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇത്തരമൊരു ഉത്തരവുണ്ടെന്ന് പൊലീസോ കോടതിയോ ആരെയും അറിയിച്ചിരുന്നില്ല. എന്നാല്‍ കോടതിയുടെ അകത്ത് പ്രവേശിക്കാതെ പുറത്ത് നിന്ന മാധ്യമ പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കാണാതായ വ്യോമസേനാ വിമാനം കണ്ടെത്താന്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടുന്നു
ഈ കുക്കറിഷോ രണ്ടു ലക്ഷത്തിലധികം പുരുഷന്മാർ കാണാൻ കാരണമെന്ത്? വീഡിയോ കാണാം
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: