പരവൂര്‍: പുറ്റിങ്ങല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട സംഭവത്തില്‍ മരണം വിതച്ചത് ‘സൂര്യകാന്തി’ എന്ന് വിളിപ്പേരുള്ള അമിട്ടെന്ന് സൂചന. കണ്ണിന് കുളിര്‍മ്മ നല്‍കി സൂര്യകാന്തിപാടം ഓര്‍മ്മിപ്പിച്ച് മഞ്ഞനിറം വാരി വിതറുന്ന അമിട്ട് പക്ഷേ ഞായറാഴ്‌ച പുലര്‍ച്ചെ വിതച്ചത് മരണമായിരുന്നു എന്നു മാത്രം. ശനിയാഴ്‌ച രാത്രി വളരെ വൈകി തുടങ്ങിയ വെടിക്കെട്ട് ഞായറാഴ്‌ച പുലര്‍ച്ചെ ക്‌ളൈമാക്‌സിലേക്ക് നീങ്ങുമ്പോള്‍ അമിട്ടുകള്‍ സൂക്ഷിച്ചിരുന്ന കമ്പപ്പുരയ്‌ക്ക് സമീപം അമിട്ടുകള്‍ നിറച്ച് ഒരു മിനിവാന്‍ പാര്‍ക്ക് ചെയ്‌തിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പകുതി പൊട്ടിവിരിഞ്ഞ സൂര്യകാന്തികളില്‍ ഒന്ന് ഇതിനുള്ളിലേക്ക് വീഴുകയും കമ്പപ്പുര പെട്ടെന്ന് തീപിടിച്ച് പൊട്ടിത്തകരുകയും കോണ്‍ക്രീറ്റ് എല്ലായിടത്തും ചിതറി വീഴുകയും ചെയ്തു. വന്‍ സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് പടക്കങ്ങള്‍ ഓരോന്നായി പൊട്ടിയിരുന്നു. പൈപ്പിലാണ് സാധാരണഗതിയില്‍ പടക്കങ്ങള്‍ ലോഡ് ചെയ്‌തിരുന്നത്. പൊട്ടുമ്പോള്‍ അമിട്ടുകള്‍ ദിശമാറി പോകാതിരിക്കാനാണ് ഇങ്ങിനെ ചെയ്യുന്നത്. എന്നാല്‍ വെടിക്കെട്ട് അവസാന ഘട്ടത്തിലായിരുന്നതിനാല്‍ എല്ലാം തിടുക്കത്തിലായിരുന്നതിനാല്‍ പൈപ്പുകളില്‍ ഒന്ന് ചരിഞ്ഞുപോയിരുന്നെന്ന് സംഭവത്തില്‍ തലയില്‍ കോണ്‍ക്രീറ്റ് കഷ്‌ണം വന്നുവീണ് പരിക്കേറ്റ് ആശുപത്രിയിലായ ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു.
പരവൂർ വെടിക്കെട്ടപകടത്തിലെ കൊലയാളിയായത് ‘സൂര്യകാന്തി’യെന്ന്
RELATED ARTICLES