ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിമർശത്തിൽ പ്രതിഷേധിച്ച് നിയസഭയിൽ നിന്ന് വിട്ടു നിന്ന സ്പീക്കർ എൻ. ശക്തൻ സഭയിൽ തിരിച്ചെത്തി. രമേശ് ചെന്നിത്തല ഫോണിൽ വിളിച്ച് സംസാരിച്ചതോടെയാണ് സ്പീക്കർ പ്രതിഷേധം അവസാനിപ്പിച്ച് സഭയിൽ എത്തിയത്. രാവിലെ നിയമസഭയിലെ ഒാഫിസിലെത്തിയെങ്കിലും സ്പീക്കർ എൻ. ശക്തൻ സഭാ നടപടികൾ നിയന്ത്രിക്കാൻ എത്തിയില്ല. ഇതോടെ, മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാരായ കെ.സി ജോസഫ്, ആര്യാടൻ മുഹമ്മദ് എന്നിവർ സ്പീക്കറെ കണ്ടെങ്കിലും അനുനയ ശ്രമത്തിന് സ്പീക്കർ വഴങ്ങാതിരുന്നതോടെ പ്രശ്ന പരിഹാരത്തിന് ചെന്നിത്തല ഫോണിൽ സംസാരിക്കെട്ടയെന്ന് മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു.
ചൊവ്വാഴ്ച പ്രവാസിക്ഷേമ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ സ്പീക്കര്‍ ഇടപെട്ടിരുന്നു. ഈ സമയം ഇടപെട്ട് സംസാരിച്ച ആഭ്യന്തരമന്ത്രി ദോശ ചുടുന്നപോലെ ബില്‍ പാസാക്കാനാകില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പോകേണ്ടതിനാലാണ് ഇടപെട്ടതെന്നും ഇനി ഇടപെടില്ലെന്നും സ്പീക്കര്‍ അപ്പോള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശത്തിലുള്ള പ്രതിഷേധസൂചകമായാണ് സ്പീക്കര്‍ വിട്ടുനില്‍ക്കുന്നത്.
മൂന്നു ബില്ലുകളിലാണ് ഇന്നലെ നിയമസഭയില്‍ ചര്‍ച്ചനടന്നത്. ഹിന്ദു പിന്തുടര്‍ച്ച അവകാശ ബില്‍ പരിഗണിക്കവെ തന്നെ അംഗങ്ങള്‍ ചുരുക്കി സംസാരിക്കണമെന്ന് സ്പീക്കര്‍ അഭ്യര്‍ഥിച്ചു. പിന്നീട് പ്രവാസിക്ഷേമ ബില്ലിന്മേല്‍ എന്‍.എ നെല്ലിക്കുന്ന് സംസാരിക്കുമ്പോള്‍ ചുരുക്കിപ്പറയണമെന്ന് സ്പീക്കര്‍ വീണ്ടും നിര്‍ദേശിച്ചു. ഈ ഘട്ടത്തിലാണ് ആഭ്യന്തരമന്ത്രി ദോശ ചുടുന്ന പോലെ ബില്‍ പാസാക്കാനാകില്ലെന്ന് പറഞ്ഞത്.
നിങ്ങള്‍ക്ക് പ്രധാനമന്ത്രിയെ കാണാന്‍ പോകുന്നതിനായിട്ടാണ് നടപടികൾ വേഗത്തിൽ വേണമെന്ന് പറഞ്ഞതെന്ന് സ്പീക്കര്‍ മറുപടി നല്‍കി. എങ്കില്‍ ബില്‍ മാറ്റിവെക്കണമെന്ന് അഭിപ്രായപ്പെട്ട ആഭ്യന്തരമന്ത്രി സഭയുടെ സംരക്ഷകനായ അങ്ങ് ഇങ്ങനെ പെരുമാറരുതെന്നും പറയുകയുണ്ടായി. അതോടെ ഇഷ്ടം പോലെ അംഗങ്ങള്‍ സംസാരിക്കട്ടെ എന്ന നിലപാടെടുത്ത സ്പീക്കര്‍ പിന്നീട് ചര്‍ച്ചയില്‍ ഇടപെടാതെ നിശബ്ദനായിരിക്കുകയായിരുന്നു.
ഇതിനിടെ, സംഭവത്തിൽ വിശദീകരണവുമായി ആഭ്യന്തര മന്ത്രിയുടെ ഒാഫീസ് രംഗത്തെത്തി. സ്പീക്കറെ മന:പൂർവം അവഹേളിച്ചിട്ടില്ല. ഇന്നലെ തന്നെ കാര്യങ്ങൾ സ്പീക്കറോട് വിശദീകരിച്ചിരുന്നു. സഭ നേരത്തെ പിരിയണമെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും ചെന്നിത്തലയുടെ ഒാഫീസ് വ്യക്തമാക്കി.