കോട്ടയം: കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങളെ നേരിടാന്‍ തെരുവിലിറങ്ങേണ്ടെന്ന് കേരളകോണ്‍ഗ്രസ് പാര്‍ട്ടി അണികള്‍ക്ക് ആഹ്വാനം. മറ്റ് പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ ശ്രദ്ധിക്കാനും എതിര്‍ക്കാനുമല്ല ഇപ്പോള്‍ സമയം, സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതില്‍ മാത്രമായിരിക്കും ശ്രദ്ധ എന്നാണ് കേരള കോണ്‍ഗ്രസ്സിന്റെ നിലപാട്. തുടക്കത്തില്‍ മാണി ഗ്രൂപ്പ് കോണ്‍ഗ്രസ്സിലേയ്ക്ക് തിരിച്ചു വരും എന്ന പ്രതീക്ഷയില്‍ മയപ്പെടുത്തിയ പ്രതികരണമായിരുന്നു കോണ്‍ഗ്രസ്സ് നേതാക്കളില്‍ നിന്ന്. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ്സ് ശക്തമായ ഭാഷയില്‍ പ്രതികരിച്ചു തുടങ്ങി. മാണി പ്രതികരിക്കാനില്ല എന്ന നിലപാട് എടുത്തതോടെ കേരളരാഷ്ട്രിയത്തില്‍ വലിയൊരു പോരാണ് വഴിമാറിപ്പോയത്.
കോണ്‍ഗ്രസ് സഖ്യത്തിന് പോയപ്പോള്‍ പരമ്പരാഗത ശക്തി മേഖലയിലുണ്ടായ ക്ഷീണം പരിഹരിക്കാലാണ് ആദ്യ ശ്രമം. അംഗത്വ വിതരണ നടപടികള്‍ തുടങ്ങി. ഞായറാഴ്ച കോട്ടയത്ത് ചേരുന്ന സംസ്ഥാന കമ്മറ്റിയില്‍ സംഘടന ശക്തിപ്പെടുത്തല്‍ ചര്‍ച്ചകള്‍ക്കായിരിക്കും പ്രാമുഖ്യം. ചരല്‍ക്കുന്ന് തീരുമാനവും സംസ്ഥാന കമ്മറ്റിയെ അറിയിക്കും. ജില്ലാ തലം മുതല്‍ താഴോട്ടുള്ള കമ്മറ്റികളെ നയം മാറ്റത്തിനുള്ള കാരണം അറിയിക്കും. കേരള കോണ്‍ഗ്രസ്(എം) യു.ഡി.എഫ് വിട്ട നടപടിയില്‍ പ്രതിഷേധിച്ച് തൊടുപുഴയിലും കട്ടപ്പനയിലും വന്‍ പ്രതിഷേധം നടന്നിരുന്നു. കൊടിമരങ്ങള്‍ തകര്‍ക്കുകയും കേരളാകോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറ് നടക്കുകയും ചെയ്തിരുന്നു. സ്വകാര്യ ബസ് സ്റ്റാന്‍ഡിലും മാതാ ആര്‍ക്കേഡിനു മുന്നിലുമുള്ള കെ.ടി.യു.സി എമ്മിന്റേയും കേരള കോണ്‍ഗ്രസിന്റേയും കൊടിമരങ്ങളാണ് തകര്‍ത്തത്. കല്ലേറില്‍ മാതാ ഷോപ്പിങ് കോംപ്ലക്സിലെ കേരള കോണ്‍ഗ്രസ് (എം) ഓഫീസിന്റെ ചില്ലു തകര്‍ന്നു. ഇന്നലെ െവെകിട്ട് ഇന്ദിരാഭവനില്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി വരുന്നതിനിടെയാണ് സംഭവം. പി.ജെ ജോസഫ് എം.എല്‍.എയുടെ കോലവും പ്രവര്‍ത്തകര്‍ കത്തിച്ചു. നിയാസ് കൂരാപ്പിള്ളി, ടോണി തോമസ്, മാത്തുക്കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
ഇതിനിടെ, കേരള കോണ്‍ഗ്രസ്(എം) നിയമസഭയില്‍ ഒരു പ്രത്യേക ബ്ലോക്കായിരിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൂലമറ്റം ടൗണില്‍ മധുര പലഹാര വിതരണം നടത്തി. അറക്കുളം പഞ്ചായത്ത് പ്രസിഡന്റിനുള്ള പിന്തുണ കോണ്‍ഗ്രസ് മെംബര്‍മാര്‍ പിന്‍വലിക്കണമെന്നും ആസ്‌കോബാങ്ക് ഭരണസമതിയിലെ കേരള കോണ്‍ഗ്രസ് (എം) പ്രതിനിധികള്‍ രാജിവയ്ക്കണമെന്നുമാവശ്യപ്പെട്ട് ഇടുക്കി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അമല്‍ജോഷി മണ്ഡലം കമ്മറ്റിയില്‍ പ്രമേയം അവതരിപ്പിക്കുകയും, മണ്ഡലം പ്രസിഡന്റ് ജോമോന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗം ഐക്യകണ്‌ഠേന പ്രമേയം പാസാക്കുകയും ചെയ്തു. യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് സെക്രട്ടറി മാര്‍ട്ടിന്‍, ജെറീഷ്, സാം, അനുഷല്‍, സനൂപ് ശേഖര്‍ എന്നിവര്‍ പ്രസംഗിച്ചു.
പള്ളിയിൽ സാത്താന്റെ വിളയാട്ടം ! ഞെട്ടിത്തരിച്ച് ഇടവക അംഗങ്ങൾ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: