കൊച്ചി: ബലാത്സംഗ ശ്രമത്തിനിടെ ക്രൂരമായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ പിതാവ് പാപ്പുവിനെ കാണ്‍മാനില്ലെന്ന് റിപ്പോര്‍ട്ട്. കുറച്ച് ദിവസമായി വീട്ടിലെത്താത്ത പാപ്പുവിനെ തേടി പോലീസ് നടക്കുമ്ബോള്‍ പാപ്പു മനുഷ്യാവകാശപ്രവര്‍ത്തകനായ ജോമോനൊപ്പമാണെന്നാണ് വിവരങ്ങള്‍. പാപ്പു തന്നോടൊപ്പമുണ്ടെന്ന സൂചന ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയെന്ന് ഒര് ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കേസ് അന്വേഷിക്കുന്ന എഡിജിപി സന്ധ്യ ആവശ്യപ്പെട്ടാല്‍ പാപ്പുവിനെ ഹാജരാക്കുമെന്നും ജോമോന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ജിഷയുടെ പിതാവ് കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചനാണെന്ന് ജോമോന്‍ ആരോപിച്ചിരുന്നു.ഈ ആരോപണം തന്റെ പിതൃത്വത്തെ അപമാനിക്കാന്‍ ലക്ഷ്യമിട്ടാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പാപ്പു പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതുപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കുറ്റുപ്പംപടി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. നടപടികള്‍ പുരോഗമിക്കവേയാണ് ജോമോനെതിരെയുള്ള പരാതി തന്റെ അറിവോടെയല്ലെന്നും അശമന്നൂര്‍ പഞ്ചായത്ത് അംഗം അനിലും പൊലീസുകാരനായ വിനോദും തന്നെ തെറ്റിദ്ധരിപ്പിച്ച് വെള്ളപ്പേപ്പറില്‍ ഒപ്പിട്ടുവാങ്ങുകയായിരുന്നെന്നും വെളിപ്പെടുത്തി കൊണ്ട് പാപ്പു രംഗത്തെത്തിയത്. ഇതോടെ പൊലീസ് ഈ പരാതിയിന്മേലുള്ള നടപടികള്‍ മരവിപ്പിച്ചിരുന്നു.ഇതിനിടെ അവശനായ പാപ്പുവിനെ ചികിത്സക്കായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇവിടെ വച്ച് മാധ്യമങ്ങളെ കണ്ടപ്പോഴും ജോമോനെതിരെയുള്ള പരാതിയില്‍ താന്‍ കബളിപ്പിക്കപ്പെട്ടതായി പാപ്പു പറഞ്ഞിരുന്നു. ഇതിനു ശേഷം ഡിജിപിക്ക് പരാതി സമര്‍പ്പിക്കാനെത്തിയപ്പോഴും മുഖ്യമന്ത്രിയെ കണ്ടപ്പോഴും പാപ്പുവിനൊപ്പം ജോമോനുമുണ്ടായിരുന്നു. എന്നാല്‍ ഇതിനടുത്ത ദിവസങ്ങളിലോ പിന്നീടോ പാപ്പു നാട്ടിലെത്തിയിട്ടില്ലെന്നാണ് വിവരങ്ങള്‍. അതിന് അടുത്ത ദിവസങ്ങളില്‍ ജോമോന്‍ എറണാകുളം സര്‍ക്കാര്‍ റസ്റ്റ് ഹൗസില്‍ മുറിയെടുത്ത് താമസിച്ചിരുന്നെന്നും ഈ ദിവസങ്ങളില്‍ പാപ്പുവും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: