പെരുമ്പാവൂർ: ജിഷ വധക്കേസിൽ പിടിയിലായ അമീറുൽ ഇസ്‌ലാമിനോടു സംസാരിക്കാൻ പൊലീസിനു സഹായിയായതു കൊൽക്കത്ത സ്വദേശി ലിപ്റ്റൺ ബിശ്വാസ് ആണ്. പ്രതിയെ പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയപ്പോഴും ഇദ്ദേഹമാണു ദ്വിഭാഷിയായി എത്തിയത്. കൊല്ലപ്പെട്ട ജിഷയും കേസിൽ പ്രതിയായ അമീറുൽ ഇസ്‍ലാമും തമ്മിൽ മുൻപരിചയമുണ്ടായിരുന്നുവെന്ന് ദ്വിഭാഷി ലിപ്റ്റൺ ബിശ്വാസ് പറയുന്നു. ജിഷയുടെ അമ്മ രാജേശ്വരി ഒരാളെ കൂട്ടിക്കൊണ്ടുപോയാണ് കുളിക്കടവില്‍വച്ച് അമീറുലിനെ തല്ലിയത്. അമീറുൽ ഇസ്‌ലാം കൊലക്കുറ്റം സമ്മതിച്ചെന്നും ലിപ്റ്റണ്‍ പറഞ്ഞു.
ജിഷയുടെ കൊലപാതകത്തിലേക്ക് നയിച്ചത് കുളിക്കടവിലെ സംഘർഷമാണെന്നാണ് പൊലീസ് എത്തിച്ചേർന്ന നിഗമനം. കനാലിൽ സ്ത്രീകളുടെ കുളിക്കടവിൽ എത്താറുള്ള അമീറുൽ ഇസ്‌ലാമിനെ രണ്ടു മാസം മുൻപു ജിഷയുടെ വീടിനു സമീപമുള്ള സ്ത്രീ ചെരിപ്പൂരി അടിച്ചിരുന്നു. ഇതു കണ്ടു ചിരിച്ച ജിഷയെ പ്രതി അസഭ്യം പറഞ്ഞു. കൊലനടന്ന ഏപ്രിൽ 28നു രാവിലെ ജിഷയുടെ വീടിനു സമീപം കനാൽ റോഡിലൂടെ നടന്നു പോയ അമീറുൽ അശ്ലീല ചേഷ്ടകൾ കാണിച്ചപ്പോൾ, മറുകരയിൽ നിന്ന ജിഷ ചെരിപ്പൂരി അടിക്കുമെന്ന് ആംഗ്യം കാണിച്ചു. തുടർന്നു ജിഷ ഉറക്കെ ശകാരിക്കാൻ തുടങ്ങിയപ്പോഴാണ് അമീറുൽ സ്ഥലംവിട്ടത്. ജിഷയുടെ വീടിനു സമീപത്തെ കുറുപ്പംപടി ഇരിങ്ങോൾക്കാവിനോടു ചേർന്നുള്ള ഇതരസംസ്ഥാനത്തൊഴിലാളി ക്യാംപിലാണ് ഇയാൾ താമസിച്ചിരുന്നത്. ക്യാംപിലെത്തി മദ്യപിച്ചശേഷം കത്തിയുമായി തിരിച്ചെത്തി.
ജിഷ വീടിനു പുറത്തു പോയതു മനസ്സിലാക്കിയ കൊലയാളി സമീപത്തുള്ള വട്ടോളിപ്പടി ബസ് സ്റ്റോപ്പിൽ കാത്തുനിന്നു. ജിഷ ബസിൽനിന്ന് ഇറങ്ങിയപ്പോൾ പിൻതുടർന്നു വീട്ടിലെത്തി. വീടിനുള്ളിൽ കയറി കടന്നുപിടിക്കാൻ ഒരുങ്ങിയപ്പോൾ ജിഷ ചെരിപ്പൂരി അടിച്ചു. വസ്ത്രം വലിച്ചുകീറാൻ ഒരുങ്ങിയപ്പോൾ ജിഷ കൈകളിൽ കടിച്ചു. അമീറുൽ തിരികെ ജിഷയെ കടിച്ചശേഷം കത്തികൊണ്ടു കഴുത്തിലും മാറിലും കുത്തി. ഇതാണ് പ്രതി പറഞ്ഞതെന്ന് ലിപ്റ്റണ്‍ പറയുന്നു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: