നാസിക്: കടം തിരിച്ചടയ്ക്കാൻ കഴിയാത്ത കർഷകന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാൻ മഹാരാഷ്ട്രയിൽ ജാട്ട് പഞ്ചായത്ത് ഉത്തരവിട്ടു. നാസികിന് സമീപം പർഭാനിയിൽ ഗൊന്ധാലി എന്ന നാട്ടു കൂട്ടമാണ് കർഷകന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാൻ പഞ്ചായത്ത് അംഗങ്ങൾക്ക് അനുമതി നൽകിയത്. അതേ സമയം ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്‌തിട്ടില്ല.
ദീപക്, ഭാര്യ സോണി ഭോരെ എന്നിവരെയാണ് നാട്ടുകൂട്ടം അപമാനിച്ചത്. 90,000 രൂപയാണ് ഇവർ പഞ്ചായത്തിൽ നിന്ന് കടമെടുത്തത്. പലിശയടക്കം ഒന്നുകിൽ അഞ്ച് ലക്ഷം രൂപ മടക്കിത്തരിക അല്ലെങ്കിൽ ഭാര്യയെ ലൈംഗികബന്ധത്തിന് വിട്ടുതരുക ഇതാണ് ദീപകിനോട് പഞ്ചായത്ത് ആവശ്യപ്പെട്ടത്. ഭീഷണികളെ തുടർന്ന് ഇവർ നാസികിലേയ്ക്ക് താമസം മാറ്റിയിരുന്നു. അന്ധ് ശ്രദ്ധ നിർമുലൻ സമിതി എന്ന സംഘടനയാണ് പ്രശ്‌നം മാദ്ധ്യമങ്ങളെ അറിയിച്ചത്.
മഹാരാഷ്ട്രയിൽ ജാട്ട് പഞ്ചായത്ത് അംഗങ്ങൾ സ്ത്രീകളേയും പെൺകുട്ടികളേയും വ്യാപകമായി ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതായാണ് റിപ്പോർട്ട്. സമുദായത്തിൽ നിന്ന് പുറത്താക്കുമെന്നും ഊര് വിലക്കുമെന്നുമുള്ള ഭീഷണകളെ തുടർന്ന് പലരും ഇത് പുറത്ത് പറയാറില്ല. ഇത് സംബന്ധിച്ച് പൊലീസ് സ്റ്റേഷനിൽ പരാതി തന്നെ വന്നിട്ടില്ലെന്നാണ് റിപ്പോർട്ട്. അതേ സമയം പിന്നീട് നാട്ടുകൂട്ടം ദമ്പതികളോട് മാപ്പ് പറയുകയും വീട്ടിലയ്ക്ക് തിരിച്ചു പോകാൻ ആവശ്യപ്പെടുകയും ചെയ്‌തു. തെറ്റിദ്ധാരണയുടേയും ആശയക്കുഴപ്പങ്ങളുടേയും ഭാഗമാണ് സംഭവമെന്നും അവരെ ഉപദ്രവിയ്ക്കില്ലെന്നുമാണ് ഒരു പഞ്ചായത്ത് അംഗം പറയുന്നത്.