ന്യൂയോര്‍ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കാനിരിക്കെ, ഇന്ത്യയില്‍ മതസഹിഷ്ണുത ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും മതസ്വാതന്ത്ര്യം അപകടത്തിലാണെന്നും യു എസ് റിപ്പോര്‍ട്ട്. അമേരിക്കന്‍ കോണ്‍ഗ്രസിന്‍െറ കീഴിലുള്ള യു.എസ് കമീഷന്‍ ഫോര്‍ ഇന്‍റര്‍നാഷനല്‍ റിലീജ്യസ് ഫ്രീഡത്തിന്‍െറ (യു.എസ്.സി.ഐ.ആര്‍.എഫ്) 2015ലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. രാജ്യത്തെ ക്രിസ്ത്യന്‍, മുസ്ലിം, സിഖ് വിഭാഗങ്ങള്‍ ഹിന്ദുത്വവാദികളാല്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ ഏറിവരുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ ബി.ജെ.പിയെയും കേന്ദ്രസര്‍ക്കാറിനെയും വിമര്‍ശിക്കുന്നുണ്ട്.
രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം നടന്ന ആക്രമണസംഭവങ്ങളും അക്കമിട്ട് വിവരിക്കുന്നുണ്ട്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, പാര്‍ട്ടി നേതാക്കളായ യോഗി ആദിത്യനാഥ്, സാക്ഷി മഹാരാജ് തുടങ്ങിയവരുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. മുസ്ലിം ജനസംഖ്യ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന ആദിത്യനാഥിന്‍െറയും സാക്ഷി മഹാരാജിന്‍െറയും പ്രസ്താവനയും പരാമര്‍ശിക്കുന്നു. ഘര്‍ വാപസി പോലുള്ള സംഭവങ്ങളെയും വിമര്‍ശവിധേയമാക്കിയിട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള നിയമം ഇന്ത്യയിലുണ്ടെങ്കിലും അത് പലപ്പോഴും ഏകപക്ഷീയമാകുന്നു. ഹിന്ദൂയിസത്തില്‍നിന്നുള്ള പരിവര്‍ത്തനം മാത്രമാണ് സംരക്ഷിക്കപ്പെടുന്നത്. മറ്റു മതങ്ങളില്‍നിന്ന് ഹിന്ദൂയിസത്തിലേക്കുള്ള നിര്‍ബന്ധിത പരിവര്‍ത്തനം ഭരണകൂടം ഗൗനിക്കുന്നില്ളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, ഇന്ത്യയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്ന് ഇന്ത്യ പ്രതികരിച്ചു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: