കോഴിക്കോട്: മലപ്പുറം ഹോട്ടൽ ബിൽ കഥ വ്യാജമോ? കഴിഞ്ഞ ദിവസം പ്രധാന എല്ലാ മീഡിയകളിലും ഈ ബില്ലിന്റെ കഥയായിരുന്നു വാർത്ത. പെരിന്തല്‍മണ്ണയിലെ ഒരു ഹോട്ടലിന്റെ നന്മയെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. അനാഥക്കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുത്തയാള്‍ക്ക് നല്‍കിയ ബില്ലില്‍ ‘മനുഷ്യത്വത്തിന് ബില്ലിടാനുള്ള യന്ത്രം ഇവിടെയില്ല’ എന്നെഴുതി നല്‍കിയതായാണ് മാധ്യമങ്ങളിലെ വാര്‍ത്തകള്‍.
എന്നാല്‍ പ്രശംസ പിടിച്ചുപറ്റിയ പെരിന്തല്‍മണ്ണ സബ്രീന ഹോട്ടലിന്റെ ഉടമ സി നാരായണന് പറയാനുള്ളത് മറ്റൊന്നാണ്. തനിക്ക് അത്തരത്തിലൊരു സംഭവം ഓര്‍മയില്ലെന്നാണ് അദ്ദേഹം പറയുന്നത്. 2013ല്‍ നടന്ന സംഭവമായതിനാല്‍ അന്നിവിടെ ഉണ്ടായ ബാര്‍ ജീവനക്കാര്‍ ആരെങ്കിലും ആയിരിക്കും അതെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്കിലൂടെ വൈറലായ ബില്‍ താന്‍ ഗൂഗിളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തശേഷം സ്വന്തം കൈപ്പടയിലെഴുതിയതാണ് എന്ന് ഫേസ്ബുക്ക് പോസ്റ്റിന്റെ ഉടമ അഖിലേഷ് കുമാര്‍ തന്നെ പറയുന്നുണ്ട്. സംഭവം യഥാർത്ഥത്തിൽ നടന്നതുതന്നെയാണ്. എന്നാല്‍, ബില്‍ നഷ്ടപ്പെട്ടതിനാലാണ് ഗൂഗിളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുത്തതെന്നും അഖില്‍ പറയുന്നു.
അതേസമയം, ഹോട്ടലിന്റെ സമീപത്തുള്ളവര്‍ പറയുന്നത് ഹോട്ടലിന്റെ ഉള്ളില്‍ നിന്നും പുറത്തേക്കു നോക്കിയാല്‍ മറ്റുള്ളവരെ കാണാന്‍ പ്രയാസമാണെന്നും കുട്ടികളെയും മറ്റും ഗാര്‍ഡ് കടത്തിവിടാറില്ലെന്നുമാണ്.
ഈ മാസം ആറിനാണ് എഞ്ചിനീയറിംഗ് ബിരുദധാരിയായ അഖിലേഷ് കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പട്ടിണി കാരണം ഹോട്ടല്‍ കണ്ണാടിയിലൂടെ എത്തി നോക്കിയ ഒരു തെരുവു ബാലനും കുഞ്ഞനുജത്തിയ്ക്കും ഭക്ഷണം വാങ്ങിച്ചു കൊടുത്ത ഒരാളുടെ കഥയായിരുന്നു അത്. ഭക്ഷണം വാങ്ങിക്കൊടുത്തതിന്റെ സംതൃപ്തിയില്‍ ബില്‍ ചോദിച്ചപ്പോള്‍ അയാളെ പോലും ഞെട്ടിച്ച ഒരനുഭവമാണ് ഉണ്ടായത്. ‘മനുഷ്യത്വത്തിന് ബില്ലിടാനുള്ള യന്ത്രം ഇവിടെയില്ല’ എന്നെഴുതിയ ബില്ലാണ് കിട്ടിയത്. ഈ പോസ്റ്റ് ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. ഏതായാലും, സംഭവം സത്യമായാലും അല്ലെങ്കിലും, അഖിലെഷിനു നന്ദി പറയുക തന്നെ വേണം, കാരണം, ആ പോസ്റ്റ് ഒരുപാട് പേർക്ക് നന്മ ചെയ്യാൻ പ്രചോദനമായിട്ടുണ്ടാവും. തീർച്ച.