ന്യൂയോർക്ക്: ഡെമോക്രാറ്റ് സ്ഥാനാർഥി ഹിലരി ക്ലിന്‍റന്‍റെയും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്‍റെയും ആദ്യ പ്രസിഡന്‍റ് സംവാദം വാദപ്രതിവാദങ്ങൾ കൊണ്ട് ചൂട് പിടിച്ചതായി. ആദ്യം ചിരിച്ച് ഹസ്തദാനം നടത്തിയതിന് ശേഷം തുടങ്ങിയ സംവാദത്തിൽ പിന്നീട് ഇരുവരും പരസ്പരം കൊമ്പുകോർത്തു. നികുതിയെ കുറിച്ച് പറഞ്ഞാണ് സംവാദം തുടങ്ങിയത്. ഹിലരി ഡിലീറ്റ് ചെയ്ത 33,000 ഇമെയിലുകൾ പുറത്തുവിട്ടാൽ തന്‍റെ നികുതി വിവരങ്ങൾ പുറത്തുവിടാൻ ഒരുക്കമാണെന്ന് ട്രംപ് പറഞ്ഞു. ധനികനല്ലെന്നും ദാനശീലനെന്നും അവകാശപ്പെടുന്ന ട്രംപ് എന്തിനാണ് നികുതിയിൽ ഒളിച്ചുകളി നടത്തുന്നതെന്നായിരുന്നു ഹിലരിയുടെ മറുപടി.
മാറി വന്ന സര്‍ക്കാരുകള്‍ കറുത്തവര്‍ഗക്കാരോട് അനീതി കാണിച്ചു. ഇതാണ് അവരെ തോക്ക് എടുപ്പിക്കുന്നതെന്നു ട്രംപ് ആരോപിച്ചു. നീതിന്യായവ്യവസ്ഥയുടെ കുഴപ്പമാണ് കറുത്തവര്‍ഗക്കാരെ അസ്വസ്ഥരാക്കുന്നത് എന്ന് ഹിലരി തിരിച്ചടിച്ചു. സാധാരണക്കാർക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ട്രംപ് പണക്കാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ഹിലരി പറഞ്ഞതോടെ സംവാദം ചൂടുപിടിച്ചു. അവസരസമത്വം ഉറപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഇ മെയിലിന്‍റെ കാര്യത്തിൽ തനിക്ക് തെറ്റ് പറ്റിയെന്നും അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഹിലരി പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിനെ സൃഷ്ടിച്ചത് ഒബാമയും ഹിലരിയുമാണെന്നും ട്രംപ് ആരോപിച്ചു. എന്നാല്‍ ഇറാഖ് അധിനിവേശം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീരുമാനമായിരുന്നെന്ന് ഹിലരി തിരിച്ചടിച്ചു.