ശ്രീനഗർ: കശ്മീരിലെ ആദ്യ വനിത മുഖ്യമന്ത്രിയായി പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി അധികാരമേറ്റു. രാവിലെ 11ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ എൻ.എൻ വൊഹ്റ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സഖ്യകക്ഷിയായ ബി.ജെ.പിയുടേതടക്കം 23 പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പി എം.എൽ.എ നിർമൽ സിങ്ങാണ് ഉപമുഖ്യമന്ത്രി. അതേസമയം, പി.ഡി.പിയുടെ മുതിർന്ന നേതാവും എം.എൽ.എയുമായ താരീഖ് കറാ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു. പുതിയ മന്ത്രിസഭയിലേക്ക് മന്ത്രിമാരെ തെരഞ്ഞെടുത്തതിലുള്ള അഭിപ്രായ വ്യത്യാസമാണ് ചടങ്ങിൽ നിന്ന് വിട്ട് നിൽക്കാൻ കാരണം. സത്യപ്രതിജ്ഞ ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡുവും ജിതേന്ദ്ര സിങും പങ്കെടുത്തു.
ആഭ്യന്തരം, ധനം, റവന്യു, നിയമം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ പി.ഡി.പിയും ആരോഗ്യം, നഗര വികസനം, വൈദ്യുതി, വാണിജ്യം-വ്യവസായം, പബ്ളിക് ഹെല്‍ത്ത് എന്‍ജിനീയറിങ് വകുപ്പുകള്‍ ബി.ജെ.പിയുമായിരുന്നു നേരത്തെ കൈകാര്യം ചെയ്തിരുന്നത്. നിലപാടുകളില്‍ വിപരീത ധ്രുവങ്ങളില്‍ നില്‍ക്കുന്ന പാര്‍ട്ടികള്‍ തമ്മിലുള്ള സര്‍ക്കാറിനെ വിവാദങ്ങള്‍ ഒഴിവാക്കി മുന്നോട്ടു കൊണ്ടുപോകാമെന്ന പ്രതീക്ഷയിലാണ് ഇരു പാര്‍ട്ടികളും.
സജാദ് ഖനി ലോണിന്‍െറ നേതൃത്വത്തിലുള്ള പീപ്ള്‍സ് കോണ്‍ഫറന്‍സില്‍ അംഗമായ സഖ്യത്തിന് 87 അംഗ നിയമസഭയില്‍ 56 എം.എല്‍.എമാരുടെ ഭൂരിപക്ഷമാണുള്ളത്. പി.ഡി.പിക്ക് 27ഉം ബി.ജെ.പിക്ക് 25ഉം പീപ്ള്‍സ് കോണ്‍ഫറന്‍സിന് രണ്ടും അംഗങ്ങളുണ്ട്. തുടക്കത്തില്‍ കടുംപിടിത്തത്തിലായിരുന്ന മെഹബൂബയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ നടത്തിയ ചര്‍ച്ചക്കു ശേഷമാണ് സര്‍ക്കാര്‍ രൂപവത്കരണത്തിലേക്കെത്തിയത്.