കൊല്ലം: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ ഇന്ന് ഒരാൾ കൂടി മരിച്ചു. കരാറുകാരനായ സുരേന്ദ്രൻ ആണു മരിച്ചത്. സുരേന്ദ്രന്റെ മകൻ ഉമേഷിനെയും (35) ഞായറാഴ്ച പുലർച്ചെയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരുക്കുകൾ ഗുരുതരമല്ലാത്തതിനാൽ ഉമേഷിനെ ഉച്ചയോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. എന്നാൽ, കൊല്ലം ശങ്കേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇളയ മകൻ ദീപു(33)വിനെക്കുറിച്ച് ഇപ്പോൾ വിവരമില്ലെന്നാണു പൊലീസ് പറയുന്നത്. ഉച്ചയോടെ കാണാതായെന്നാണു പൊലീസ് ഭാഷ്യം. ഇതോടെ മരിച്ചവരുടെ എണ്ണം 111 ആയി. പരിക്കേറ്റ 383 പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 12 പേരുടെ നില ഗുരുതരമാണ്. ആന്തരികാവയവങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചവരും ഗുരുതരമായി പൊള്ളലേറ്റവരുമാണ് പലരും. ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ 67 പേരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ളത്. എട്ടുപേര്‍ പൊള്ളല്‍ ചികിത്സാ തീവ്രപരിചരണ വിഭാഗത്തിലാണ്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ ചികിത്സയിലായിരുന്ന കഴക്കൂട്ടം സ്വദേശി സത്യൻ (55) ഉച്ചയ്ക്ക് 12.45ന് മരണപ്പെട്ടിരുന്നു. അതീവ ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ്ആശുപത്രിയിലെ ബേൺസ് ഐ.സി.യുവിൽ കഴിഞ്ഞ സത്യനെ ഇന്ന് രാവിലെയോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വീണ്ടും വഷളായ സത്യന് ഹൃദയാഘാതം കൂടി വന്നതോടെയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 13 പേരാണ് നിലവിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നതെന്നാണ് റിപ്പോർട്ട്.