സര്‍ക്കാരിന്റെയും നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെയും മിക്ക ഹോമിയോ ഡിസ്പെന്‍സറികളിലും മരുന്നുകള്‍ എടുത്ത് നല്‍കാന്‍ ഫാര്‍മസിസ്റ്രുകളില്ല.പലിടത്തും ഈ ജോലി ചെയ്യുന്നത് സ്വീപ്പറും അറ്റന്‍ഡര്‍മാരുമാണ്. ഡിസ്പെന്‍സറികളില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കേണ്ടത് പഞ്ചായത്തുകളോ കോര്‍പറേഷനോ ആണ്. 400ല്‍ അധികം എന്‍.ആര്‍.എച്ച്.എം ഡിസ്പെന്‍സറികളില്‍ ഒരിടത്തും ഫാര്‍മസിസ്റ്റിനെ നിയമിച്ചിട്ടില്ല. ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍, സ്വീപ്പര്‍ എന്നീ നാല് തസ്തികകളാണ് വേണ്ടത്.
തിരുവനന്തപുരം ജില്ലയിലെ ആയുഷ് ഡിപ്പാര്‍ട്ട്മെന്റിന്റെയും ആരോഗ്യ വകുപ്പിന്റെയും കീഴിലെ മാറനല്ലൂര്‍ എന്‍.എച്ച്.എം ഹോമിയോ ഡിസ്പെന്‍സറി, ഒറ്റശേഖരമംഗലം എന്‍.എച്ച്.എം ഹോമിയോ ഡിസ്പെന്‍സറി, എം.എല്‍.എ ക്വാര്‍ട്ടേഴ്സിലെ ഹോമിയോ ക്ലിനിക്ക് എന്നിവിടങ്ങിളില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവരാണ് ഫാര്‍മസിസ്റ്റിന്റെ ജോലി ചെയ്യുന്നത്.
96 സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളില്‍ ഡിസ്പെന്‍സര്‍ തസ്തികയുണ്ട്. ഇതിനെ ഫാര്‍മസിസ്റ്റ് തസ്തികയാക്കാന്‍ രണ്ട് വര്‍ഷം മുന്‍പ് കോടതി ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ അനങ്ങിയിട്ടില്ല. ഹോമിയോ ഫാര്‍മസിസ്റ്റ് കോഴ്സ് പാസായ നിരവധി പേര്‍ തൊഴിലില്ലാതെ നില്‍ക്കുമ്ബോഴാണ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ ഈ ജോലി ചെയ്യുന്നത്. 2010 ല്‍ നിറുത്തിയ ഫാര്‍മസിസ്റ്റ് കോഴ്സ് 2015 ലാണ് പുനഃരാരംഭിച്ചത്.
കടപ്പാട്: കേരള കൗമുദി