ഐഎസ്ആർഒ നടത്തിയ പരീക്ഷയിൽ അതിവിദഗ്ധ കോപ്പിയടി നടത്തിയ രണ്ടുപേർ പിടിയിലായി. ഹരിയാന സ്വദേശികളായ സുനില്‍, സുനിത്ത് എന്നിവരാണ് പിടിയിലായത്.കോട്ടണ്‍ഹില്ലിലെയും സെന്റ് മേരീസ് സ്‌കൂളിലെയും പരീക്ഷാകേന്ദ്രങ്ങളില്‍നിന്നാണ് സുനിലിനെയും സുനിത്തിനെയും പിടികൂടിയത്. വി.എസ്.എസ്.സിയിലേക്കുള്ള നിയമനത്തിനായി നടത്തിയ പരീക്ഷയിലാണ് കോപ്പിയടി കണ്ടെത്തിയത്. വയറില്‍ ബെല്‍റ്റ് കെട്ടിവച്ച് അതില്‍ മൊബൈല്‍ ഫോണ്‍ വച്ചായിരുന്നു കോപ്പിയടി.
ചോദ്യപേപ്പർ ഫോട്ടോയെടുത്ത് സ്ക്രീൻ വ്യൂവർ ആപ്പ് വഴി അയച്ചുനൽകുകയും ഉത്തരങ്ങൾ ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റിലൂടെ കേട്ടെഴുതിയാണ് ക്രമക്കേട് നടത്തിയത്. പെട്ടെന്ന് ആർക്കും മനസിലാകാത്ത തരത്തിലുള്ള വലുപ്പം കുറഞ്ഞ ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റാണ് ഇവർ ചെവിയിൽ വെച്ചിരുന്നത്. സുനിൽ എഴുതിയ 75 ചോദ്യങ്ങൾക്കും ശരിയായ ഉത്തരമാണ് എഴുതിയതെന്ന് പൊലീസ് നടത്തിയ പരിശോധനയിൽ വ്യക്തമായി. സുനിലിനെ മ്യൂസിയം പൊലീസാണ് പിടികൂടിയത്. സുനിത്തിനെ മെഡിക്കല്‍ കോളജ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കോപ്പിയടി കണ്ടെത്തിയതും രണ്ടുപേരെ പിടികൂടിയതും. പ്ലസ് ടു യോഗ്യതയുള്ള ടെക്‌നീഷ്യന്‍ പരീക്ഷയിലാണ് കോപ്പിയടി നടന്നത്.