തൊടുപുഴ: വരാനിരിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് മുന്നോടിയായി ഇടുക്കിയിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് കുത്തനെ താഴുന്നു. ഇടുക്കിയടക്കം ജില്ലയിലെ പ്രധാന ഡാമുകളിലെല്ലാം ജലനിരപ്പ് താഴുന്നത് ആശങ്ക ജനിപ്പിക്കുകയാണ്. വരും ദിവസങ്ങളില്‍ വേനല്‍മഴ ലഭിച്ചില്ളെങ്കില്‍ അണക്കെട്ടുകള്‍ കൂടുതല്‍ വരള്‍ച്ചയിലേക്ക് നീങ്ങും. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ചൊവ്വാഴ്ച 2325.56 അടിയായി കുറഞ്ഞ നിലയിലാണ്. സംഭരണ ശേഷിയുടെ 25 ശതമാനം വെള്ളം മാത്രമാണ് ഡാമിലുള്ളത്.
ഉപഭോഗം വര്‍ധിച്ചതോടെ വൈദ്യുതി ഉല്‍പാദനവും ഇടുക്കിയില്‍ വര്‍ധിപ്പിച്ചു. തിങ്കളാഴ്ച മൂലമറ്റം വൈദ്യുതി നിലയത്തില്‍ 12.287 ദശലക്ഷം യൂനിറ്റായിരുന്നു വൈദ്യുതി ഉല്‍പാദനം. ഉപഭോഗം വര്‍ധിച്ചതോടെ ഞായറാഴ്ച 7.196 ദശലക്ഷം യൂനിറ്റായിരുന്ന വൈദ്യുതി ഉല്‍പാദനം 12ലേക്ക് ഉയര്‍ത്തുകയായിരുന്നു. വൃഷ്ടി പ്രദേശങ്ങളില്‍ ലഭിച്ച മഴയുടെ അളവില്‍ ഗണ്യമായ കുറവുണ്ടായതാണ് ജലനിരപ്പ് കുറയാനിടയാക്കിയത്. ചെറുതോണി, ആനയിറങ്കല്‍, പൊന്മുടി, കല്ലാര്‍കുട്ടി, മലങ്കര, ചെങ്കുളം തുടങ്ങി ഇടുക്കിയിലെ മറ്റ് അണക്കെട്ടുകളിലും ജലനിരപ്പ് ഗണ്യമായി കുറയുകയാണ്. ചൂട് ഉയരുന്നതും എ.സി, ഫാന്‍, കൂളറുകള്‍ എന്നിവയുടെ ഉപഭോഗം വര്‍ധിച്ചതും മൂലം വൈദ്യുതി ഉപയോഗം റെക്കോഡ് ഭേദിക്കുകയാണ്. ചൊവ്വാഴ്ചയും ഇടുക്കിയില്‍ കടുത്ത ചൂടാണ്. തൊടുപുഴയിലടക്കം 36 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഉയര്‍ന്ന താപനില. ഹൈറേഞ്ച് മേഖലയില്‍ പലയിടത്തും കുടിവെള്ളക്ഷാമം വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: